ന്യൂഡെൽഹി: രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം തേടി ബോളിവുഡ് നടി കങ്കണ റണൗട്ടും സഹോദരി രംഗോളി ചന്ദലും. കങ്കണയും രംഗോളി ചന്ദലും യഥാക്രമം ഒക്‌ടോബർ 26, 27 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് മുംബൈ പോലീസ് നോട്ടീസ് നൽകിയിരുന്നത്.
എന്നാൽ, ഹാജരാകാൻ സമയം ആവശ്യപ്പെട്ട് അഭിഭാഷകൻ മുഖേനെ പോലീസിന് അപേക്ഷ സമർപ്പിച്ചു. സഹോദരന്റെ വിവാഹ ചടങ്ങുകളുടെ ഭാഗമായി ഹിമാചൽ പ്രദേശിൽ തിരക്കിലാണെന്നും നവംബർ 15ന് ശേഷം ഹാജരാകാം എന്നുമാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ, കങ്കണയുടെ അപേക്ഷയോട് മുംബൈ പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കാസ്‌റ്റിങ് ഡയറക്റ്ററും ഫിറ്റ്‌നസ് പരിശീലകനുമായ മുനവറലി സയീദിന്റെ പരാതിയിൽ ബാന്ദ്ര മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് കങ്കണക്കും സഹോദരിക്കും എതിരെ പോലീസ് നോട്ടീസ് അയച്ചത്.
സോഷ്യൽ മീഡിയയിലൂടെ ഹിന്ദു-മുസ്‌ലിം മതവിദ്വേഷം വളർത്താൻ ശ്രമിച്ചതിന് കങ്കണക്കും സഹോദരിക്കും എതിരെ കേസെടുക്കണമെന്ന് മുനവറലി സയീദിന്റെ ഹരജിയിൽ ബാന്ദ്ര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കൊലപാതികളുമാണ് ബോളിവുഡിൽ പ്രവർത്തിക്കുന്നത് എന്ന ട്വീറ്റുകളിലൂടെ കങ്കണ നിരന്തരം ബോളിവുഡിനെ അപമാനിക്കുന്നുവെന്ന് മുനവറലി തന്റെ പരാതിയിൽ ആരോപിച്ചിരുന്നു.
Also Read: ടൈംസ് നൗ ചാനൽ ഇന്ന് ഇന്ത്യൻ ജനതയോട് മാപ്പ് പറയും
മുംബൈയെ പാക് അധീന കശ്‌മീരുമായി താരതമ്യം ചെയ്‌തതും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം, പാൽഘറിലെ ആൾക്കൂട്ട കൊലപാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിദ്വേഷം പടർത്തുന്ന രീതിയിലാണ് ട്വീറ്റുകൾ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ (രണ്ട് ഗ്രൂപ്പുകൾക്കിടയിൽ വിദ്വേഷമുണ്ടാക്കാൻ ശ്രമിക്കുക), 295 എ ( മതവികാരം വ്രണപ്പെടുത്താൻ ശ്രമിക്കുക), 124 എ (രാജ്യദ്രോഹക്കുറ്റം) എന്നീ വകുപ്പുകൾ ചേർത്ത് ഒക്‌ടോബർ 1ന് ബാന്ദ്ര പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.
Also Read: പ്രത്യേക സുഹൃത്ത്; നിതീഷിന്റെ എതിരാളി ചിരാഗ് പാസ്വാനെ പ്രശംസിച്ച് ബിജെപി എംപി