ന്യൂഡെൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സഞ്‍ജുക്‌ത ബസുവിനെതിരായ പരാമർശത്തിൽ ടൈംസ് നൗ ചാനൽ ഇന്ന് മാപ്പ് പറയും. ന്യൂസ് ബ്രോഡ്‌കാസ്‌റ്റ് സ്‌റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.എസ്.എ) ആണ് ടൈംസ് നൗ ചാനലിനോട് മാപ്പ് പറയാൻ ഉത്തരവിട്ടത്. ഇന്ന് രാത്രി ഒൻപത് മണിക്ക് ചാനലിലൂടെ മാപ്പ് പറയണം എന്നാണ് ഉത്തരവ്. ഇക്കാര്യത്തിൽ ടൈംസ് നൗ ചാനലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഒന്നും വന്നിട്ടില്ല. ഒക്‌ടോബർ 25നാണ് എൻ.ബി.എസ്.എ ടൈംസ് നൗവിന് മാപ്പ് പറയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
ടൈംസ് നൗ ചാനലിന്റെ ഒരു പരിപാടിക്കിടെ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സഞ്‍ജുക്‌ത ബസുവിനെ ‘ഹിന്ദു വിദ്വേഷി’ എന്നു വിളിച്ച സംഭവത്തിലാണ് എൻ.ബി.എസ്.എയുടെ നടപടി. 2018 ഏപ്രിൽ മാസത്തിൽ ചാനലിൽ പ്രക്ഷേപണം ചെയ്‌ത പരിപാടിയിൽ സഞ്‍ജുക്‌ത ബസുവിനെ ഹിന്ദു വിദ്വേഷി എന്നും രാഹുൽ ഗാന്ധിയുടെ ട്രോൾ ആർമിയെന്നും വിശേഷിച്ച നടപടിയിൽ 2020 ഒക്‌ടോബർ 27ന് രാത്രി 9 മണിക്ക് ചാനലിലൂടെ മാപ്പ് പറയണം എന്നാണ് എൻ.ബി.എസ്.എയുടെ ഉത്തരവ്. ടിവിയിൽ ഫുൾ സ്‍ക്രീനായി ക്ഷമാപണം വലിയ അക്ഷരത്തിൽ എഴുതി കാണിക്കണമെന്നും, നിശ്‌ചിത ശബ്‌ദം ഉണ്ടായിരിക്കണമെന്നും ഇത് വേഗത കുറച്ച് എല്ലാവർക്കും കൃത്യമായി മനസ്സിലാകുന്ന തരത്തിൽ ആയിരിക്കണമെന്നും എൻ.ബി.എസ്.എയുടെ ഉത്തരവിൽ പറയുന്നു.
കൂടാതെ, ക്ഷമാപണം ടെലികാസ്‌റ്റ് ചെയ്‌തതിന്റെ സിഡി ഒരാഴ്‌ചക്കകം ഹജരാക്കണം. വിവാദ പ്രസ്‌താവന നടത്തിയ വീഡിയോ ദൃശ്യങ്ങൾ ചാനലിന്റെ വെബ്സൈറ്റിലോ യൂട്യൂബിലോ മറ്റേതെങ്കിലും സോഷ്യൽ മീഡിയാ പ്ളാറ്റ്ഫോമുകളിലോ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണമെന്നും ഇക്കാര്യം 7 ദിവസത്തിനകം എൻ.ബി.എസ്.എയെ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നു.
തന്റെ പേരും ഐഡന്റിറ്റിയും ടൈംസ് നൗ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിവാദത്തിലേക്ക് വലിച്ചിഴച്ചതായി സഞ്‍ജുക്‌ത ബസു പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതികരിക്കാൻ ചാനൽ തനിക്ക് അവസരം നൽകിയിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു. ബസു എൻ.ബി.എസ്.എക്ക് പരാതി നൽകി 19 മാസത്തിന് ശേഷമാണ് ചാനലിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.
News Broadcast Standards Authority directs Times Now to telecast an apology on Oct 27, 9 pm for running a program in April 2018 calling author & social activist, Sanjukta Basu, a ‘Hindu Hater’ etc without seeking her version.@sanjukta #NBSA @TimesNow pic.twitter.com/knvhVHDStR
— Bar & Bench (@barandbench) October 25, 2020
Related News: വിദ്വേഷം തുപ്പുന്ന മാദ്ധ്യമങ്ങൾ കണക്കുപറയേണ്ട സമയമായി; ടൈംസ് നൗവിനെതിരെ പ്രശാന്ത് ഭൂഷൺ
ഈ ഉത്തരവ് പോരാട്ടത്തിന്റെ അവസാനമല്ലെന്നും അതിനെ ‘ആദ്യത്തെ നാഴികക്കല്ല്’ മാത്രമാണെന്നും ആയിരുന്നു സഞ്‍ജുക്‌ത ബസുവിന്റെ പ്രതികരണം.
“ഈ പോരാട്ടം തുടങ്ങുന്നത് രാഹുൽ ഗാന്ധിയെ കണ്ടതിന് ശേഷമാണ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നെയും മറ്റ് സാമൂഹിക പ്രവർത്തകരേയും കണ്ടിരുന്നു. ടൈംസ് നൗ എന്നെ ഹിന്ദു വിദ്വേഷി എന്നും ട്രോൾ ആർമിയെന്നും മുദ്രകുത്തി. അത് അദ്ദേഹത്തെ അപമാനിക്കാനായിരുന്നു. പക്ഷേ, അതിന് ശേഷം രാഹുൽ ഗാന്ധി എന്നെ ട്വിറ്ററിൽ ഫോളോ ചെയ്യാൻ തീരുമാനിച്ചു. ഇന്ന് ടൈംസ് നൗ ശിക്ഷിക്കപ്പെട്ടു, ഞങ്ങൾ വിജയിച്ചു,”- എന്നായിരുന്നു എൻ.ബി.എസ്.എയുടെ ഉത്തരവ് വന്നതിന് പിന്നാലെയുള്ള സഞ്‍ജുക്‌ത ബസുവിന്റെ പ്രതികരണം.
This fight started when I met @RahulGandhi. That’s how historic this is 🙂
RG met me and few other social media influencers. @TimesNow labelled me “Hindu hater” “troll army” to embarrass him. Far from embarrassment RG decided to follow me. Today Times Now is punished. We won. https://t.co/QQw5dd1jbE
— Sanjukta Basu (@sanjukta) October 25, 2020
Also Read: ‘ഇതിനോട് യോജിക്കാനാവില്ല, മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’