ന്യൂഡെൽഹി: സമൂഹത്തിൽ വിദ്വേഷം തുപ്പുന്ന വാർത്താ മാദ്ധ്യമങ്ങൾ കണക്കുപറയേണ്ട സമയമായെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ടൈംസ് നൗ ചാനലിന് എതിരായ ന്യൂസ് ബ്രോഡ്‌കാസ്‌റ്റ് സ്‌റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.എസ്.എ)യുടെ നടപടിയിൽ പ്രതികരിച്ചു കൊണ്ടാണ് പ്രശാന്ത് ഭൂഷണിന്റെ പ്രസ്‌താവന.
“നിരുത്തരവാദപരമായ, ഈ വിദ്വേഷം പരത്തുന്ന നായകളായ വാർത്താ ചാനലുകൾക്കെതിരെ അവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,”- ചാനലിനെതിരെ നിയമപരമായി പോരാടിയ സഞ്‍ജുക്‌ത ബസുവിനെ അഭിനന്ദിച്ചുകൊണ്ട് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
Great @sanjukta. The time has come to make these irresponsible hate spewing lapdog media channels accountable for the crimes that they are committing. https://t.co/XAXzr9blka
— Prashant Bhushan (@pbhushan1) October 25, 2020
ടൈംസ് നൗ ചാനലിന്റെ ഒരു പരിപാടിക്കിടെ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സഞ്‍ജുക്‌ത ബസുവിനെ ‘ഹിന്ദു വിദ്വേഷി’ എന്നു വിളിച്ച സംഭവത്തിലാണ് എൻ.ബി.എസ്.എയുടെ നടപടി. 2018 ഏപ്രിൽ മാസത്തിൽ ചാനലിൽ പ്രക്ഷേപണം ചെയ്‌ത പരിപാടിയിൽ സഞ്‍ജുക്‌ത ബസുവിനെ ഹിന്ദു വിദ്വേഷി എന്നും രാഹുൽ ഗാന്ധിയുടെ ട്രോൾ ആർമിയെന്നും വിശേഷിച്ച നടപടിയിൽ 2020 ഒക്‌ടോബർ 27ന് രാത്രി 9 മണിക്ക് ചാനലിലൂടെ മാപ്പ് പറയണം എന്നാണ് എൻ.ബി.എസ്.എയുടെ ഉത്തരവ്. ടിവിയിൽ ഫുൾ സ്‍ക്രീനായി ക്ഷമാപണം വലിയ അക്ഷരത്തിൽ എഴുതി കാണിക്കണമെന്നും, നിശ്‌ചിത ശബ്‌ദം ഉണ്ടായിരിക്കണമെന്നും ഇത് വേഗത കുറച്ച് എല്ലാവർക്കും കൃത്യമായി മനസ്സിലാകുന്ന തരത്തിൽ ആയിരിക്കണമെന്നും എൻ.ബി.എസ്.എയുടെ ഉത്തരവിൽ പറയുന്നു.
കൂടാതെ, വിവാദ പ്രസ്‌താവന നടത്തിയ വീഡിയോ ദൃശ്യങ്ങൾ ചാനലിന്റെ വെബ്സൈറ്റിലോ യൂട്യൂബിലോ മറ്റേതെങ്കിലും സോഷ്യൽ മീഡിയാ പ്ളാറ്റ്ഫോമുകളിലോ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണമെന്നും ഇക്കാര്യം 7 ദിവസത്തിനകം എൻ.ബി.എസ്.എയെ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നു.
Kerala News: ‘കെഎം ഷാജി അധോലോക കര്‍ഷകന്‍’; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ
തന്റെ പേരും ഐഡന്റിറ്റിയും ടൈംസ് നൗ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിവാദത്തിലേക്ക് വലിച്ചിഴച്ചതായി സഞ്‍ജുക്‌ത ബസു പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതികരിക്കാൻ ചാനൽ തനിക്ക് അവസരം നൽകിയിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു. ബസു എൻ.ബി.എസ്.എക്ക് പരാതി നൽകി 19 മാസത്തിന് ശേഷമാണ് ചാനലിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.