ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവ് പിടി തോമസ് എംഎല്‍എ (70) അന്തരിച്ചു. അര്‍ബുദരോഗ ബാധിതനായി വെല്ലൂരില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡണ്ടും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് പിടി തോമസ്. 2009-14 ലോക്‌സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു.
കോണ്‍ഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്‍യു വഴി പൊതുരംഗത്ത് എത്തിയ പിടി തോമസ് സംഘടനയുടെ യൂണിറ്റ് വൈസ് പ്രസിഡണ്ട്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്‌ഥാന ജനറല്‍ സെക്രട്ടറി, സംസ്‌ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ ഉമ തോമസ്. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ. ലോ കോളേജ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2007ല്‍ ഇടുക്കി ഡിസിസി പ്രസിഡണ്ടായിരുന്നു അദ്ദേഹം.
Read Also: നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‌മി ഉൾപ്പെടെ 3 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു