തമ്പാനൂർ: തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപവുമായി കോവിഡ് രോഗി. വട്ടപ്പാറ സ്വദേശിയായ ലക്ഷ്‍മിയാണ് ആശുപത്രിക്കെതിരെ രംഗത്തെത്തിയത്. പനി കൂടി എഴുന്നേല്‍ക്കാൻ പോലുമാകാത്ത അവസ്‌ഥയിൽ മൂത്രത്തില്‍ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് യുവതി ആരോപിക്കുന്നു. അവശ നിലയിലായിട്ടും വേണ്ട പരിചരണം ലഭിച്ചില്ലെന്നും ഇവർ പറയുന്നു.
നവംബർ 26നാണ് കോവിഡ് സ്‌ഥിരീകരിച്ച ലക്ഷ്‌മിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിൽസയിൽ കഴിയവേ ഇവർക്ക് പനിയും ശ്വാസം മുട്ടലും ഉണ്ടായിരുന്നു. ആശുപത്രിയിലെ തുടർന്ന്, ആറാം വാർഡിൽ പ്രവേശിപ്പിച്ച ലക്ഷ്‌മിക്ക് കുത്തിവെപ്പെടുത്തു. ഇതോടെ ശരീരവേദനയും ക്ഷീണവും കൂടിയെന്നാണ് യുവതി പറയുന്നത്. ചില മരുന്നുകൾ തനിക്ക് അലർജി ഉണ്ടാക്കുമെന്ന് പറഞ്ഞിട്ടും അത് വകവെക്കാതെ കുത്തിവെപ്പ് തുടരുകയായിരുന്നു എന്നും ലക്ഷ്‌മി പറഞ്ഞു. ഇത് കാരണം ആരോഗ്യനില കൂടുതൽ മോശമാവുകയായിരുന്നെന്നും ഇവർ ആരോപിച്ചു.
അവശ നിലയിലായതോടെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും സാധിച്ചില്ല. കിടക്കയിൽ തന്നെ മൂത്രമൊഴിച്ച് തലമുടി വരെ നനഞ്ഞിട്ടും നഴ്‌സുമാർ തിരിഞ്ഞ് പോലും നോക്കിയില്ലെന്നാണ് ലക്ഷ്‌മിയുടെ ആരോപണം. ഇപ്പോൾ കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യം തീരെയില്ല. നടക്കാൻ പോലും ബുദ്ധിമുട്ടാണ്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി വിദഗ്‌ധ ചികിൽസ തേടുന്നതിനൊപ്പം ആരോഗ്യ മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് യുവതി.
അതേസമയം, ലക്ഷ്‌മിയുടെ ആരോപണങ്ങൾ ആശുപത്രി അധികൃതർ തള്ളി. ന്യുമോണിയ ഭേദമാകുന്നതിനുള്ള ആന്‍റിബയോട്ടിക്കാണ് യുവതിക്ക് നല്‍കിയതെന്നും ഇവർ ഗുരുതരവാസ്‌ഥയിലായിട്ടില്ലെന്നും ആശുപത്രിയിലെ കോവിഡ് നോഡൽ ഓഫിസര്‍ അറിയിച്ചു. കൃത്യമായ ചികിൽസയും പരിചരണവും യുവതിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.