ആലപ്പുഴ: മാരകശേഷിയുള്ള മയക്കുമരുന്നായ, സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മെഥിലിൻ ഡയോക്‌സി മെത്ത് ആംഫിറ്റമിനുമായി (എംഡിഎംഎ) ഏഴ് യുവാക്കൾ പോലീസ് പിടിയിൽ. മുതുകുളം അപ്‌സരസ്സിൽ പ്രണവ് (24), കൃഷ്‌ണപുരം തേജസ്സിൽ സച്ചിൻ (25), ചേപ്പാട് തട്ടാശ്ശേരിൽ ശ്രാവൺ (23), മുതുകുളം ഓയൂ നിവാസിൽ അക്ഷയ് (24), ആറാട്ടുപുഴ ഉച്ചരിചിറയിൽ സച്ചിൻ (23), പള്ളിപ്പാട് മംഗലപ്പിള്ളിയിൽ അർജുൻ (23), മുതുകുളം പുത്തൻ മഠത്തിൽ രഘുരാമൻ (24) എന്നിവരാണ് പിടിയിലായത്.
50 ഗ്രാം എംഡിഎംഎ ആണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫും ഹരിപ്പാട് പോലീസും ചേർന്നാണ് തിങ്കളാഴ്‌ച പുലർച്ചെ പ്രതികളെ പിടികൂടിയത്. ഡാണാപ്പടി മംഗല്യ റിസോട്ടിൽ മുറിയെടുത്ത് വിൽപന നടത്തുകയായിരുന്നു പ്രതികൾ.
ബംഗളൂരിൽ നിന്നും ട്രെയിൻ മാർഗം എത്തിക്കുന്ന മയക്കുമരുന്ന് ജില്ലയിലെ യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽക്കുകയായിരുന്നു. ഗ്രാമിന് 3000 മുതൽ 5000 രൂപ വരെ വാങ്ങിയാണ് മയക്കുമരുന്ന് വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ മയക്കുമരുന്ന് വിൽപനക്ക് ഉപയോഗിച്ചിരുന്ന കാറും സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ജെയ്ദേവ് ജി ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എംആർ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഹരിപ്പാട് സർക്കിൾ ഇൻസ്‌പെക്‌ടർ ബിജു വി നായർ, സബ് ഇൻസ്‌പെക്‌ടർ ഗിരീഷ്, എസ്ഐ ഉദയൻ സീനിയർ സിപിഒ മാരായ സുരേഷ്, റെജി, സിപിഒ മാരായ നിഷാദ്, സിജു, രതീഷ് ബാബു, ഡാൻസാഫ് എസ്ഐ ഇല്യാസ്, എഎസ്ഐ സന്തോഷ്, സിപിഒ മാരായ ഹരികൃഷ്‌ണൻ, ഷാഫി എന്നിവരുമടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Most Read: സ്വകാര്യ ബസ് സമരം പിൻവലിച്ചു; നവംബർ 18ന് മുൻപ് കൂടുതൽ ചർച്ചകൾ