മുംബൈ: ഐപിഎൽ രണ്ടാംപാദ മൽസരങ്ങൾക്ക് യുഎഇ വേദിയായേക്കുമെന്ന് റിപ്പോർട്. ചില ഐപിഎൽ ടീമുകൾ വിസാ ആവശ്യത്തിനായി താരങ്ങളുടെ പാസ്‌പോർട്ട് ഹാജരാക്കാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്. ദുബായിലുള്ള ബിസിസിഐ സംഘം ഇക്കാര്യത്തിൽ സജീവ ചർച്ച നടത്തുന്നതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തിലാണ് രണ്ടാംപാദ മൽസരങ്ങൾക്ക് യുഎഇ വേദിയാകുന്നതെന്നാണ് സൂചന. മാർച്ച് 22നാണ് ഇത്തവണത്തെ ഐപിഎൽ മൽസരങ്ങൾക്ക് തുടക്കമാവുന്നത്. നിലവിൽ ആദ്യഘത്തിൽ ഏപ്രിൽ ഏഴ് വരെ നടത്തുന്ന 21 കളികളുടെ മൽസര ക്രമമാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. മാർച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മൽസരം.
ആദ്യ മൽസരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. മലയാളി താരം സഞ്‌ജു സാംസൺ നയിക്കുന്ന രാജസ്‌ഥാൻ റോയൽസിന്റെ ആദ്യ മൽസരം മാർച്ച് 24നാണ്. ജയ്‌പൂരിൽ നടക്കുന്ന മൽസരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് എതിരാളികൾ.
2019ൽ പൊതു തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയിരുന്നു. കൊവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ 2020ലെ ഐപിഎൽ ടൂർണമെന്റിന് യുഎഇ വേദിയായി. ദുബായ്, അബുദാബി, ഷാർജ എന്നിവയായിരുന്നു മൽസര വേദികൾ. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന പത്ത് ടീമുകൾ തന്നെയാണ് ഇത്തവണയും ടൂർണമെന്റിൽ മാറ്റുരയ്‌ക്കുന്നത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!