ന്യൂയോർക്ക്: ലൈംഗിക പീഡന ആരോപണങ്ങളില്‍ രാജി സമ്മര്‍ദ്ദം കനത്തതിന് പിന്നാലെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുമോ രാജിവച്ചു. 14 ദിവസത്തിനുള്ളില്‍ കുമോയുടെ രാജി പ്രാബല്യത്തില്‍ വരും. തുടര്‍ന്ന് അധികാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ കാത്തി ഹോച്ചലിന് കൈമാറും. ‘എനിക്ക് ഏറ്റവും നല്ല വഴി സ്‌ഥാനം ഒഴിയുന്നതാണ്, അതിനാൽ അങ്ങനെ ചെയ്യുന്നു’ കുമോ രാജി പ്രഖ്യാപനത്തിന് ശേഷം അറിയിച്ചു.
ന്യൂയോര്‍ക്കിലെ മൂന്നില്‍ രണ്ട് സെനറ്റര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജിവക്കണമെന്ന് ആന്‍ഡ്ര്യൂ കുമോയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഇതുവരെയും തയ്യാറായിരുന്നില്ല. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഇദ്ദേഹത്തിനെതിരെ സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ തന്നെ രംഗത്ത് വരുന്ന സാഹചര്യവുമുണ്ടായി. പതിനൊന്ന് സ്‌ത്രീകളാണ് ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.
എന്നാല്‍ ഇതെല്ലാം കുമോ നിഷേധിച്ചിരുന്നു. പിന്നീട് സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും എതിര്‍പ്പുയര്‍ന്ന് സംഭവം ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടന്നപ്പോഴാണ് കുമോ രാജിക്ക് തയ്യാറായത്. ഇതിന് പുറമേ ചില ഇന്റലിജന്‍സ് അന്വേഷണങ്ങളില്‍ ഇയാൾക്ക് എതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തരത്തിൽ വാര്‍ത്തകളും പുറത്തു വന്നിരുന്നു.
സംസ്‌ഥാന അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ഉള്‍പ്പെടെ നിരവധി പേരാണ് കുമോയ്‌ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. അഞ്ച് മാസത്തോളം നീണ്ട ആരോപണങ്ങള്‍ക്കും, അനിശ്‌ചിതത്വങ്ങൾക്കും ശേഷമാണ് കുമോയുടെ രാജി പ്രഖ്യാപനം. ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതിന് ശേഷം തന്റെ പെണ്‍മക്കളുമായുള്ള ബന്ധം പോലും തകര്‍ന്നുവെന്ന് കുമോ പറഞ്ഞിരുന്നു.
Read Also: സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം; കടയിൽ പോകാൻ ഇളവ്