തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ള്യൂഐപിആര്‍) 8ന് മുകളിലുള്ള സ്‌ഥലങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ നിർദ്ദേശിച്ചു.
ഡബ്ള്യൂഐപിആര്‍ നിരക്ക് 14ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും. ഓണത്തിന് ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക.
ഇതുവരെ വാക്‌സിന്‍ ലഭ്യമാകാത്തവര്‍ക്കും ചില അസുഖങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനു കടകളില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കടകളിലും മറ്റും പോകാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാവുന്നതാണ്.
തദ്ദേശ സ്വയംഭരണ സ്‌ഥാപന അടിസ്‌ഥാനത്തില്‍ വ്യാപാരികളുടെ യോഗം വിളിക്കും. ശബരിമലയില്‍ മാസപൂജക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും. ഓഗസ്‌റ്റ് 15ന് നട തുറക്കുമ്പോള്‍ രണ്ടു ഡോസ് വാക്‌സിനോ 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കും.
വിദേശത്തു പോകാനായി വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നടത്തുന്നതിനു ഏകീകൃത നിരക്ക് നിശ്‌ചയിക്കും. സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കാനായി 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായി എന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read: സിനിമയില്‍ അര നൂറ്റാണ്ട്; മമ്മൂട്ടിയെ സംസ്‌ഥാന സര്‍ക്കാര്‍ ആദരിക്കും