തിരുവനന്തപുരം: മുൻകൂർ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹത്തന്റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി. കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത സ്വർണക്കടത്ത്, ഡോളർ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്‌തതിലെ അന്വേഷണം ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും ജാമ്യാപേക്ഷ സമർപ്പിക്കുക.
അതേസമയം, ശിവശങ്കറിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് ഇന്ന് ബുള്ളറ്റിൻ പുറത്തുവിടും. മെഡിക്കൽ ബുള്ളറ്റിനെ ആശ്രയിച്ചായിരിക്കും ശിവശങ്കർ ആശുപത്രിയിൽ തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക. മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലറിഞ്ഞ ശേഷമേ കസ്‌റ്റംസും തുടർ നടപടി ആലോചിക്കൂ.
ചോദ്യം ചെയ്യാനായി കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ വാഹനത്തിൽ കൊണ്ടു പോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. കസ്‌റ്റംസ് അസിസ്‌റ്റന്റ് കമ്മീഷണർ രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു.
Related News: എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
കസ്‌റ്റംസ് വാഹനത്തിൽ തന്നെ വരണമെന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ നിലപാട്. തുടർന്ന് ഉദ്യോഗസ്‌ഥർക്കൊപ്പം കസ്‌റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെ ജഗതിയിൽ വെച്ചാണ് ശിവശങ്കറിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശനിയാഴ്‌ച ആൻജിയോഗ്രാം നടത്തിയ ശിവശങ്കറിന് നടുവേദനയുണ്ട് പറഞ്ഞതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്‌ച ഉച്ചക്ക് ശേഷം വിദഗ്‌ധ പരിശോധനകൾക്കായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അസ്‌ഥിരോഗ വിഭാഗം ഐസിയുവിലാണ് ശിവശങ്കർ ഇപ്പോൾ ഉള്ളത്.
Also Read: ‘പൂര്‍ണ സ്വാതന്ത്ര്യം’ മുന്നോട്ട് വച്ചത് കമ്മ്യൂണിസ്‌റ്റ് പാർട്ടി; എംബി രാജേഷ്