തിരുവനന്തപുരം: ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷിക വേളയില്‍ പാര്‍ട്ടി രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ ചൂണ്ടിക്കാട്ടി എംബി രാജേഷ്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് മുന്‍ എംപി കൂടിയായ രാജേഷ് സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ഇന്ത്യയില്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സേവനങ്ങളെ ഓര്‍ത്തെടുത്തത്.
കോണ്‍ഗ്രസ് ഡോമിനിയന്‍ പദവി മാത്രം ആവശ്യപ്പെട്ട കാലത്ത് പൂര്‍ണസ്വാതന്ത്ര്യം എന്ന ആവശ്യം മുന്നോട്ട് വെച്ചത് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയാണ്. പിന്നീട് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അത് അംഗീകരിച്ചത്, രാജേഷ് പറയുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് കമ്മ്യൂണിസ്‌റ്റുകാരെ വേട്ടയാടിയതിനു സമാനമാണ് മോദി ഭരണകൂടത്തിന്റെ പ്രവര്‍ത്തികളുമെന്ന് അദ്ദേഹം പറയുന്നു.
അന്ന് കമ്മ്യൂണിസ്‌റ്റുകാരെ ഗൂഢാലോചന കുറ്റം ചുമത്തി അകത്താക്കുക ആയിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നയം.
ഇന്ന് മോദി സര്‍ക്കാര്‍ യെച്ചൂരിക്കും ബ്രിന്ദ കാരാട്ടിനും എതിരെ ഗൂഢാലോചന കുറ്റം ചുമത്തുന്നു. സാമൂഹിക നീതി, സ്‌ത്രീ വിമോചനം, തുല്യത, ന്യൂനപക്ഷ സംരക്ഷണം എന്നിവ കമ്മ്യൂണിസ്‌റ്റുകാര്‍ നിരന്തരം ഉന്നയിച്ചു കൊണ്ടിരുന്നു.
രാജ്യത്ത് പല ഘട്ടങ്ങളിലായി പാര്‍ട്ടിയെ നിരോധിച്ചു. അദ്ദേഹം വ്യക്‌തമാക്കി. ക്വിറ്റ് ഇന്ത്യ സമരം,വര്‍ഗ്ഗീയതക്ക് എതിരെയുള്ള പോരാട്ടം എന്നിവയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം
1920 ഒക്‌ടോബർ 17-ന് താഷ്‌കന്റില്‍ വെച്ചാണ് ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി രൂപം കൊണ്ടത്. പാര്‍ട്ടിയുടെ നൂറു വര്‍ഷത്തെ ചരിത്രമെടുത്താല്‍ അത് സംഭവബഹുലവും ഏറെ പോരാട്ടങ്ങളും നിറഞ്ഞതാണ്.
ഇന്ന് രാജ്യത്ത് നിരവധി കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ നിലവിലുണ്ട്. പ്രത്യയ ശാസ്‌ത്രത്തിലെ വ്യത്യാസം കൊണ്ടും, നിലപാടിലെ വൈരുധ്യം കൊണ്ടും പല വഴിക്ക് പിരിഞ്ഞവയാണ് ഇവയില്‍ കൂടുതലും.
തെലുങ്കാനയും, പുന്നപ്ര-വയലാറും ഉള്‍പ്പടെ നിരവധി സമര ചരിത്രങ്ങളും കര്‍ഷക പ്രക്ഷോഭങ്ങളും നിറം പകര്‍ന്ന പ്രസ്‌ഥാനത്തിന് ഭിന്ന അഭിപ്രായങ്ങളെ ഒരുമിച്ചു കൊണ്ട് പോവാന്‍ കഴിയാത്തത് വന്‍ തിരിച്ചടിയാണ് ദേശീയ രാഷ്‌ട്രീയത്തില്‍ ഉണ്ടാക്കിയത്.
രൂപീകരണം കഴിഞ്ഞ് ഒരു നൂറ്റാണ്ട് പിന്നിട്ടെങ്കിലും സമാനതകളില്ലാത്ത വെല്ലുവിളികള്‍ പാര്‍ട്ടിയും രാജ്യവും നേരിടുന്ന ഈ കാലഘട്ടത്തില്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ ഒരു പുനര്‍ചിന്തനത്തിന് വിധേയമാകേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്നാണ് ഇടത് സൈദ്ധാന്തികരുടെ വിലയിരുത്തല്‍.
Read Also: സംസ്‌ഥാനത്ത് തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം നിലവില്‍ വന്നു