കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ളാക്ക് ഫംഗസ് രോഗ ബാധിതരുടെ ചികിൽസക്കുള്ള മരുന്നിന് ക്ഷാമം. ബ്ളാക്ക് ഫംഗസ് രോഗ ചികിൽസക്ക് ആവശ്യമായ മരുന്ന് അടിയന്തരമായി എത്തിക്കണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയും കെഎംഎസ്‌സിഎല്ലിനെയും (കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ) ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
‘ഒരു രോഗിക്ക് ദിവസം ആവശ്യം വരുന്നത് ആറ് വയെല്‍ മരുന്നാണ്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ആകെ എത്തിയത് പത്ത് വയെല്‍ മരുന്ന് മാത്രമാണ്. നിലവില്‍ ഇവിടെ ചികിൽസയില്‍ കഴിയുന്നത് പത്ത് രോഗികളാണ്. അറുപത് വയെൽ മരുന്ന് വേണ്ടിടത്താണ് പത്ത് വയെൽ മാത്രം എത്തിച്ചിരിക്കുന്നത്.’ മെഡിക്കല്‍ കോളജ് ഇഎന്‍ടി വിഭാഗം മേധാവി ഡോ. കെപി സുനില്‍ കുമാര്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചു.
നേരത്തെ ബ്ളാക്ക് ഫംഗസ് രോഗ ചികിൽസക്ക് ആവശ്യമായ മരുന്ന് തിരുവനന്തപുരത്ത് നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. ആകെ പത്ത് വയെലാണ് അടിയന്തരമായി കോഴിക്കോടെത്തിച്ചത്. കോഴിക്കോടുള്ള രോഗികളില്‍ മൂന്ന് പേര്‍ക്ക് ശസ്‌ത്രക്രിയയും ആവശ്യമാണ്.
Read Also: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടി; ട്രിപ്പിൾ ലോക്ക്ഡൗൺ മലപ്പുറത്ത് മാത്രം