കോഴിക്കോട്: യുപി പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് കോവിഡ് ബാധിച്ചുവെന്നും അദ്ദേഹത്തിന് കൃത്യമായ ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് തുറന്ന് കത്ത് എഴുതിയാണ് സമിതി കണ്‍വീനര്‍ ശ്രീജ നെയ്യാറ്റിന്‍കര ആവശ്യം ഉന്നയിച്ചത്.
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയം ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയാണ് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ എന്ന നിലയില്‍ ഞാന്‍ താങ്കള്‍ക്ക് ഈ കത്തെഴുതുന്നത്. യുപിയിലെ മഥുര ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന സിദ്ദീഖ് കാപ്പന് കോവിഡ് പോസിറ്റിവായിരിക്കുന്നു.
ജയിലിലെ ലോക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വൈകുന്നേരത്തോടെ മഥുരയിലെ കെഎം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. രണ്ടു മൂന്നു ദിവസങ്ങളായി പനിയുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ രാത്രിയില്‍ ജയിലില്‍ കുഴഞ്ഞു വീഴുകയായിരുന്നു,’ ശ്രീജ ഫേസ്ബുക്കിലെഴുതി.
യുപിയില്‍ കോവിഡ് രോഗികളോട് നിരുത്തരവാദപരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അതിനാൽ കടുത്ത പ്രമേഹ രോഗിയായ കാപ്പന് ചികിൽസ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ഫേസ്ബുക് പോസ്‌റ്റിൽ സമിതി ആവശ്യപ്പെട്ടു. കാപ്പന്റെ ആരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരള സർക്കാരിന് ഉണ്ടെന്നും സമിതി കൂട്ടിച്ചേർത്തു.
Read also: ചടങ്ങുകൾ മാത്രമായി നാളെ തൃശൂർ പൂരം; ഇന്ന് പൂരവിളംബരം