വയനാട്: ആത്‍മഹത്യ ചെയ്‌ത മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ഡയറി പോലീസ് കണ്ടെത്തി. സിന്ധുവിന്റെ എള്ളുമന്ദത്തെ വീട്ടിലെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഓഫിസിലെ ചില ഉദ്യോഗസ്‌ഥരിൽ നിന്ന് സിന്ധുവിന് മാനസിക പീഡനമുണ്ടായതായി ഡയറിയിൽ സൂചനയുണ്ട്.
ഓഫിസിൽ താൻ ഒറ്റപ്പെട്ടെന്നും ജോലി നഷ്‌ടപ്പെടുമെന്ന ആശങ്ക ഉണ്ടെന്നും ഡയറിയിൽ സിന്ധു കുറിച്ചിട്ടുണ്ട്. അതിനിടെ, ഓഫിസിലെ സഹപ്രവർത്തകർ സിന്ധുവിനെ അപമാനിച്ചിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എച്ച്ബി പ്രദീപ് പറഞ്ഞു. സിന്ധുവിനെ സഹപ്രവർത്തകർ അപമാനിക്കുന്നതും സിന്ധു കരയുന്നതും നേരിട്ട് കണ്ട നാട്ടുകാർ തന്നെ വിവരം അറിയിച്ചിരുന്നുവെന്നും പ്രദീപ് പറഞ്ഞു.
അതേസമയം. ജീവനൊടുക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് സിന്ധു മാനന്തവാടി സബ് ആർടിഒ ഓഫിസിലെ അന്തരീക്ഷത്തെപ്പറ്റി പരാതി നൽകിയിരുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിന്ധു ഉൾപ്പടെയുള്ള 5 ഉദ്യോഗസ്‌ഥർ മൂന്ന് ദിവസം മുമ്പാണ് വയനാട് ആർടിഒ മോഹൻദാസിനെ നേരിൽക്കണ്ട് പരാതി നൽകിയത്.
ഓഫിസിൽ ഗ്രൂപ്പിസം ഉണ്ട്. ഇത് ഒഴിവാക്കി ഓഫിസിൽ സുഖമമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവർ പരാതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, സിന്ധു രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നാണ് ആർടിഒയുടെ വിശദീകരണം. അതിനിടെ സംഭവത്തിൽ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി ജോയിന്റ് ആർടിഒ രംഗത്തെത്തിയിരുന്നു.
സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും വസ്‌തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരൻ ആരോപിച്ചതെന്നും ജോയിന്റ് ആർടിഒ ബിനോദ് കൃഷ്‌ണ പറഞ്ഞു. ‘ജോലി പോകുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. സിന്ധുവിനെതിരെ ആരും പരാതി നൽകിയിട്ടില്ല. ഉദ്യോഗസ്‌ഥർക്ക് എതിരെ സിന്ധുവും പരാതി നൽകിയിട്ടില്ല. ഇന്നലെയും ചിരിച്ചു കൊണ്ടാണ് ഓഫിസിൽ നിന്ന് മടങ്ങിയത്.
മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ ക്‌ളര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു(42)വിനെ ഇന്നലെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക പീഡനം മൂലമാണ് സിന്ധു ജീവനൊടുക്കിയതെന്നാണ് സഹോദരന്‍ നോബില്‍ ആരോപിച്ചിരുന്നത്. അതേസമയം, സിന്ധുവിന്റെ മരണത്തിൽ സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ എള്ളുമന്ദത്തെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു.
Most Read: വിദ്യാർഥിക്ക് പീഡനം; സംഗീത അധ്യാപകന് ജീവപര്യന്തം തടവും പിഴയും