മനാമ: ആറ് വർഷമായി നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ബഷീർ ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് നാടണഞ്ഞു.നേരത്തെ റിഫാ മാർക്കറ്റിൽ ജോലിക്കാരനായിരുന്ന ബഷീറിന് സ്‌പോൺസറുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ജോലി നഷ്‌ടമാവുകയായിരുന്നു. തുടർന്ന് വിവിധ ജോലികൾ ചെയ്‌ത് ജീവിതം മുന്നോട്ട് കൊണ്ടു പോവുകയായിരുന്നു.
പാസ്‌പോർട്ടും വിസയും ഇല്ലാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര സാധ്യമായില്ല. തുടർന്ന് സാമൂഹിക പ്രവർത്തകൻ ദീപക് മേനോൻ മുഖേന വേൾഡ് എൻആർഐ കൗൺസിൽ ഹ്യുമാനിറ്റേറിയൻ ഡയറക്‌ടറും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡുമായ ശ്രീ സുധീർ തിരുനിലത്തിനെ സമീപിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ ശ്രമഫലമായി ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ ബന്ധപ്പെടുകയും ഔട്ട് പാസ് ലഭിക്കുകയും ചെയ്‌തു.
അതിനു ശേഷം എമിഗ്രേഷൻ അധികൃതരുടെ സഹായത്തോടെ യാത്ര നിരോധനം എടുത്തു കളയുകയും യാത്ര ചെയ്യാൻ അനുമതി ലഭിക്കുകയും ചെയ്‌തതോടെ നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യത തെളിയുകയായിരുന്നു. റിഫാ ഫർണിച്ചർ സൂക്കിലെ റഷീദ് തോലേരിയുടെ ശ്രമഫലമായി വിമാന ടിക്കറ്റും ലഭിച്ചു.
തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായി ബഷീർ പറഞ്ഞു. ഇന്ത്യൻ എംബസി, എമിഗ്രേഷൻ അധികൃതർ, സുധീർ തിരുനിലത്ത്, ദീപക് മേനോൻ എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും ബഷീർ പറഞ്ഞു. നാട്ടിൽ സ്വന്തമായി വീടെന്ന സ്വപ്‌നം ഇനിയും യാഥാർഥ്യമാക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് ബഷീർ. എന്നാൽ വീണ്ടും തന്റെ കുടുംബത്തിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബഷീർ പറയുന്നു.
Read Also: രാജ്യാന്തര ചലച്ചിത്ര മേള കൊടിയിറങ്ങി; സുവർണ മയൂരം ഇൻ ടു ദി ഡാർക്ക്‌നെസിന്