മലപ്പുറം: വെസ്‌റ്റ് ബംഗാളിൽ നിന്ന് യുവാവിനൊപ്പം നാടുവിട്ട പതിനാറുകാരിയെ മലപ്പുറത്ത് നിന്ന് കണ്ടെത്തി. വെസ്‌റ്റ് ബംഗാൾ സ്വദേശിക്കൊപ്പം മലപ്പുറം വാഴക്കാട് വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പെൺകുട്ടിയെ ജില്ലാ ചൈൽഡ് ലൈൻ പ്രവർത്തകരും വാഴക്കാട് പോലീസും ചേർന്നാണ് രക്ഷപെടുത്തിയത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവിനെ തുടർന്ന് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾ ബംഗാൾ പോലീസിന് പരാതി നൽകിയിരുന്നു. ഭാര്യ ഉപേക്ഷിച്ചുപോയ യുവാവ് ബംഗാളിൽ നിന്ന് തിരിച്ച് വന്നപ്പോൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും കൂട്ടികൊണ്ടു വരികയായിരുന്നു. പെൺകുട്ടി ഒരു മാസം ഗർഭിണിയാണ്. യുവാവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്.
നാഷണൽ ചൈൽഡ് റൈറ്റ്സ് കമ്മീഷനിൽ നിന്ന് വിവരം ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് താമസ സ്‌ഥലം കണ്ടെത്തി ചൈൽഡ് ലൈൻ കുട്ടിയെ രക്ഷപെടുത്തിയത്. ചൈൽഡ് ലൈൻ പ്രവർത്തകരായ അൻവർ കാരക്കാടൻ, മുഹ്‌സിൻ പരി, സൽമ സുഹാന, സിവിൽ പോലീസ് ഓഫിസർ ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷപെടുത്തിയത്.
Most Read: അരുണാചലിൽ നിന്ന് കാണാതായ 17കാരനെ കണ്ടെത്തിയതായി റിപ്പോർട്