കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നീളുമെന്ന് സൂചന. സമയം നീട്ടി ചോദിക്കാൻ കേരള വോളണ്ടറി ഹെൽത്ത് സർവീസ് തീരുമാനിച്ചതായാണ് വിവരം. ഏപ്രിൽ ആദ്യവാരത്തിൽ സാമൂഹിക ആഘാത പഠനത്തിന്റെ സമയം അവസാനിക്കും. ഈ സാഹചര്യത്തിലാണ് സമയം നീട്ടി ചോദിക്കുന്നത്.
പ്രതിഷേധങ്ങൾ കാരണം സർവേ പലയിടങ്ങളിലും മുടങ്ങുന്നതായി കേരള വോളണ്ടറി ഹെൽത്ത് സർവീസ് ജില്ലാ കളക്‌ടർമാരെ അറിയിക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് കെവിഎച്ച്‌എസ് സർവേ നടത്തുന്നത്. അതേസമയം, എറണാകുളം, വടക്കൻ കേരളത്തിലെ ജില്ലകളിലും കെ റെയിൽ സർവേ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചു. പോലീസ് സുരക്ഷയില്ലാതെ സർവേ തുടരാൻ ആവില്ലെന്ന് ഉദ്യോഗസ്‌ഥർ നിലപാട് എടുത്തതോടെയാണ് സർവേ നടപടികൾ നിർത്തിവെച്ചത്.
മതിയായ പോലീസ് സുരക്ഷാ ഉറപ്പാക്കാനാകാതെ സർവേ തുടരാനാകില്ലെന്ന് സർവേ നടത്തുന്ന സ്വകാര്യ ഏജൻസി അറിയിച്ചു. ഇതോടെ എറണാകുളത്ത് സിൽവർ ലൈൻ സർവേ താൽക്കാലികമായി നിർത്തിവച്ചു. ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ ഇനി സർവേ പൂർത്തീകരിക്കാൻ ഉള്ളൂ. വടക്കൻ കേരളത്തിലും ഇന്ന് സർവേ നടക്കില്ല. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തീരുന്നത് വരെ സർവേ നീട്ടി വെക്കാനും ആലോചനയുണ്ട്. വനിതാ ജീവനക്കാരെ അടക്കം കൈയേറ്റം ചെയ്യുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് ഏറണാകുളത്ത് സർവേ നടത്തുന്ന സ്വകാര്യ ഏജൻസി പരാതിപ്പെടുന്നു.
ഇന്നലെ പിറവത്ത് സർവേ സംഘത്തിന്റെ കാർ ഉപരോധിച്ചത് വലിയ പരിഭ്രാന്തി ഉണ്ടാക്കിയെന്ന് ജീവനക്കാർ പറയുന്നു. ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്ന് കെ റെയിലിനെ അറിയിച്ചു. ജില്ലയിൽ ഇനി 12 കിലോമീറ്റർ മാത്രമേ സർവേ പൂർത്തിയാക്കാൻ ഉള്ളൂവെന്നും പ്രതിസന്ധിയില്ലെന്നും ഏജൻസി പറയുന്നു. എറണാകുളം ജില്ലയിൽ ചോറ്റാനിക്കര പിറവം കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കല്ലിടൽ നടക്കേണ്ടിയിരുന്നത്.
ജനവാസ മേഖലയിലാണ് കല്ലിടൽ തുടരേണ്ടത് എന്നതിനാൽ പ്രതിരോധിക്കാൻ ഉറച്ചു നിൽക്കുകയായിരുന്നു സമര സമിതിയും. കോൺഗ്രസ് അണിനിരന്നതിന് പിന്നാലെ ബിജെപിയും ഇന്ന് മുതൽ ചോറ്റാനിക്കരയിൽ പ്രതിധേഷ് സമരം ശക്തമാക്കുമെന്ന് വ്യക്‌തമാക്കിയിരുന്നു. അതേസമയം, ഡിവൈഎഫ്ഐ ജനസഭ എന്ന പേരിൽ കെ റെയിൽ അനുകൂല പരിപാടി ഇവിടെ നടത്തിക്കൊണ്ടിരിക്കുകയാണ്.
Most Read: അംഗ പരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി