തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ട ഇടതുസർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. സർക്കാർ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുകയും ഉമ്മൻചാണ്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു. സോളാർ കേസുകൾ സിബിഐക്ക് വിട്ടത് തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള സംസ്‌ഥാന സർക്കാരിന്റെ രാഷ്‌ട്രീയ പ്രേരിത നടപടിയാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. വിഷയത്തിൽ സംസ്‌ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, എപി അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി നേതാവ് എപി അബ്‌ദുള്ളക്കുട്ടി എന്നിവർക്ക് എതിരായ കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്. പരാതിക്കാരി അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനോട് കത്തിലൂടെ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്.
എന്നാൽ, സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇത്രയും കാലം ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സിബിഐക്ക് കൈമാറിയതിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: സിബിഐ എന്നുമുതലാണ് മുഖ്യമന്ത്രിക്ക് വിശ്വസ്‌തരായത്; മുല്ലപ്പള്ളി രാമചന്ദ്രൻ