പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്ത പ്രവർത്തകരെ പോലീസ് സംഘം തടഞ്ഞു. തുടർന്ന് മൂന്ന് മിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് സംഘം മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ അബ്‌ദുറഹ്‌മാൻ, ഫിറോസ് എന്നിവരെയാണ് ഇന്ന് രാവിലെ തെളിവെടുപ്പിന് എത്തിച്ചത്.
ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും. തെളിവെടുപ്പിൽ കൃത്യം നടത്താൻ അബ്‌ദുറഹ്‌മാൻ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. കല്ലേക്കോട് അഞ്ചാംമൈലിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കൃത്യം നടത്താൻ ഉപയോഗിച്ച കൊടുവാൾ കണ്ടെടുത്തത്. ഇത് പ്ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു.
ഈ കൊടുവാൾ ഉപയോഗിച്ചാണ് അബ്‌ദുറഹ്‌മാൻ ശ്രീനിവാസനെ വെട്ടിയതെന്നാണ് പോലീസ് പറയുന്നത്. ശേഷം മംഗലാംകുന്നിൽ പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉപേക്ഷിച്ച സ്‌ഥലത്തും തെളിവെടുപ്പ് നടത്തി. ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 13 പ്രതികളാണ് അറസ്‌റ്റിലായത്. കൂടുതൽ പ്രതികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ന് പുതിയ അറസ്‌റ്റ് ഉണ്ടാകാനിടയില്ല.
Most Read: ‘കൃത്യനിർവഹണം തടസപ്പെടുത്താൻ വരുന്നവരെ ഉമ്മവെച്ച ഏത് പോലീസ് ആണ് കേരളത്തിലുള്ളത്’