കണ്ണൂര്‍ : ജനുവരി മുതല്‍ സംസ്‌ഥാനത്ത് 10, പ്‌ളസ് 2 ക്‌ളാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ സജ്‌ജമാണെന്ന് വ്യക്‌തമാക്കി ജില്ലാ വിദ്യാഭ്യാസ വകുപ്പ്. ഇരു ക്‌ളാസുകളുടെയും അവസാന പരീക്ഷ മാര്‍ച്ച് 17 മുതലാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായാണ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ ക്‌ളാസുകള്‍ നല്‍കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
ജനുവരി മുതല്‍ ക്‌ളാസുകള്‍ തുടങ്ങുന്നതിനെ പറ്റിയുള്ള വിശദമായ നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ ലഭിക്കും. പരീക്ഷക്ക് വേണ്ടിയുള്ള സംശയ നിവാരണങ്ങളും, പ്രാക്‌ടിക്കല്‍ പരീക്ഷക്ക് വേണ്ടിയുള്ള ക്‌ളാസുകളും ആയിരിക്കും പ്രധാനമായും സ്‌കൂളുകളില്‍ നടക്കുക. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ക്‌ളാസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും നടത്തുക. അതിനാല്‍ 50 കുട്ടികളില്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള ക്‌ളാസുകളില്‍ ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തും. നിലവില്‍ സ്‌കൂളുകളില്‍ മറ്റ് ക്‌ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്‌ളാസ് ഇല്ലാത്തതിനാല്‍ അവരുടെ ക്‌ളാസ് റൂമുകള്‍ കൂടി പ്രയോജനപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്‌ളാസുകള്‍ നടത്താന്‍ സാധിക്കും.
ജില്ലയില്‍ നിലവില്‍ ക്‌ളാസുകള്‍ തുടങ്ങുന്നതിന് യാതൊരുവിധ പ്രതിസന്ധികളും ഇല്ലെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. 10 ആം ക്‌ളാസ് വിദ്യാര്‍ഥികളുടെ ക്‌ളാസുകള്‍ക്കായി അധ്യാപകരുടെ 100 ശതമാനം ലഭ്യതയുമുണ്ട്. ഒപ്പം തന്നെ ഉറുദു, സംസ്‌കൃതം പോലെയുള്ള വിഷയങ്ങളില്‍ അധ്യാപകരുടെ കുറവുണ്ടെങ്കില്‍ 8, 9 ക്‌ളാസുകളിലെ അധ്യാപകരുടെ സേവനം തേടുകയോ, പുതിയ അധ്യാപകരെ നിയമിക്കുകയോ ചെയ്യുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
Read also : നടിയിൽ നിന്ന് തെളിവെടുക്കും; പ്രതികൾക്കായി വ്യാപക തിരച്ചിൽ