കൊച്ചി: തൃക്കാക്കര നഗരസഭയിൽ തെരുവുനായ്‌ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നായ്‌ക്കളെ കൊല്ലാൻ തീരുമാനമെടുത്തത് നഗരസഭാ അധ്യക്ഷ, സെക്രട്ടറി, ആരോഗ്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നിവരാണെന്ന് ഹരജിയിൽ പറയുന്നു.
അറസ്‌റ്റിലായവർ നഗരസഭ അധ്യക്ഷയെയും മറ്റുള്ളവരെയും സഹായിക്കാനാണ് തനിക്കെതിരെ മൊഴി നൽകിയതെന്നും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ സജി കുമാറിന്റെ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറായ തനിക്ക് അത്തരമൊരു തീരുമാനമെടുക്കാനാകില്ലെന്നും സജി കുമാർ ഹരജിയിൽ വ്യക്‌തമാക്കി.
നായ്‌ക്കളെ അടിച്ചുകൊന്നത് ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ നിർദ്ദേശപ്രകാരമാണെന്ന് പിടിയിലായവർ മൊഴി നൽകിയിരുന്നു. സംഭവത്തിൽ നഗരസഭക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. കൂടുതൽ തെളിവുകൾക്കായി നായ്‌ക്കളെ പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തും.
കഴിഞ്ഞ ദിവസം സംഭവത്തിൽ കർശന നിർദ്ദേശവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. തെരുവുനായ്‌ക്കളെ കൊന്നതിന് പിന്നിൽ മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കും. അമിക്കസ് ക്യൂറിയുടെ സാന്നിധ്യത്തിൽ പ്രതികളുടെ മൊഴിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
അതേസമയം, നായ്‌ക്കളെ കൊന്ന സംഭവത്തിൽ പങ്കില്ലെന്നാണ് തൃക്കാക്കര നഗരസഭയുടെ വിശദീകരണം. പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നായയെ അടിച്ചുകൊന്നത് ഹോട്ടലുകളിൽ ഇറച്ചിക്കുവേണ്ടി എന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. മൂന്ന് തമിഴ്‌നാട് സ്വദേശികളാണ് നായ്‌ക്കളെ അടിച്ചുകൊന്ന് പിക്കപ്പ് വാനിൽ കയറ്റി കൊണ്ടുപോയത്.
Also Read: ശിവൻകുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്‌തം