മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്‌റ്റുവര്‍ട്ട് ബിന്നി അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി ആറ് ടെസ്‌റ്റുകളും 14 ഏകദിനങ്ങളും മൂന്ന് ടി-20കളും കളിച്ചിട്ടുണ്ട്.
ടെസ്‌റ്റില്‍ 194 റണ്‍സും 3 വിക്കറ്റും ഏകദിനത്തില്‍ 230 റണ്‍സും 20 വിക്കറ്റും ടി-20യില്‍ 35 റണ്‍സും 3 വിക്കറ്റുമാണ് ബിന്നിയുടെ സമ്പാദ്യം.
2014ൽ ബംഗ്ളാദേശിനെതിരെ ഏകദിനത്തിൽ 4 റൺസിന് 6 വിക്കറ്റ് വീഴ്‌ത്തിയതാണ് ബിന്നിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം. ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമാണിത്.
നീണ്ട 17 വര്‍ഷത്തെ ആഭ്യന്തര കരിയറില്‍ കര്‍ണാടകക്കായി 95 മൽസരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ബിന്നി. 2013–14 സീസണില്‍ കര്‍ണാടക രഞ്‌ജി ട്രോഫി കിരീടം നേടുമ്പോള്‍ ബിന്നി 443 റണ്‍സും 14 വിക്കറ്റുമായി നിര്‍ണായക പ്രകടനം കാഴ്‌ചവെച്ചിരുന്നു.
ഐപിഎല്ലില്‍ 2010ലാണ് ബിന്നി അരങ്ങേറിയത്. മുംബൈ ഇന്ത്യന്‍സിലൂടെ ആയിരുന്നു തുടക്കമെങ്കിലും 2011 മുതല്‍ 2015 വരെ രാജസ്‌ഥാന്‍ റോയല്‍സിനൊപ്പം ആയിരുന്നു. തുടർന്ന് ബിന്നി 2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് ചേക്കേറി.
അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതിൽ തനിക്ക് വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് സ്‌റ്റുവര്‍ട്ട് ബിന്നി പ്രതികരിച്ചു. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ബിസിസിഐക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും പരിശീലകര്‍ക്കും സെലക്‌ടര്‍മാര്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും താരം നന്ദി പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ ക്രിക്കറ്റ് കരിയറില്‍ ഒന്നും സാധ്യമാവുകയില്ലായിരുന്നു എന്നും 37കാരനായ ബിന്നി കൂട്ടിച്ചേര്‍ത്തു.
Most Read: മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് പാർട്ടി വിട്ടു