പാരീസ്: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ താമസിയാതെ പങ്കുചേരാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഫ്രഞ്ച് ഫാർമസ്യൂട്ടിക്കൽസ് കമ്പനിയായ സനോഫിയും ബ്രിട്ടന്റെ ജിഎസ്‌കെയും. രണ്ടാംഘട്ട പരീക്ഷണങ്ങളിൽ ഇവർ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിൻ കോവിഡിനെതിരെ ഫലപ്രദമാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.
അടുത്ത ആഴ്‌ചയോടെ മൂന്നാംഘട്ട പരീക്ഷണങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു. 2020 അവസാനത്തിൽ നടത്തിയ ആദ്യ പരീക്ഷണങ്ങളിൽ വാക്‌സിൻ വലിയ ഫലപ്രാപ്‌തി കാണിച്ചിരുന്നില്ല. ഇതോടെ 2021 കഴിയാതെ വാക്‌സിൻ തയ്യാറാകില്ലെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.
പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിലുളള ഈ തിരിച്ചടി ഫ്രാൻസിന് ക്ഷീണമുണ്ടാക്കിയിരുന്നു. സ്വന്തമായി വാക്‌സിനില്ലാത്ത യുഎൻ സുരക്ഷാ കൗൺസിലിലെ ഏക സ്‌ഥിരാംഗമായിരുന്നു ഫ്രാൻസ്. എന്തായാലും ആ പ്രതിസന്ധിക്കാണ് നിലവിൽ പരിഹാരമായിരിക്കുന്നത്.
കൊറോണ വൈറസിന് എതിരായ പോരാട്ടത്തിൽ സുപ്രധാന പങ്കുവഹിക്കാൻ തങ്ങളുടെ വാക്‌സിന് സാധിക്കുമെന്ന് രണ്ടാംഘട്ട പരീക്ഷണത്തിൽ തെളിയിക്കപ്പെട്ടതായി സനോഫിയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡണ്ടും ആഗോള മേധാവിയുമായ തോമസ് ട്രിയോംഫെ പറഞ്ഞു.
Read Also: ‘ഇത് തെറ്റാണ്; ഞങ്ങൾ കുട്ടികളല്ലേ’; ഗാസയിൽ നിന്നുള്ള പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു