തിരുവനന്തപുരം: പട്ടാപ്പകല്‍ വീട് കയറി സുധീഷ് എന്ന യുവാവിനെ ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ മൂന്നുപേർ കൂടി പിടിയിലായി. വിഷ്‌ണു, അരുൺ, സച്ചിൻ എന്നിവരാണ് പിടിയിലായത്. വെട്ടിയെടുത്ത കാലുമായി ബൈക്കിൽ പോയ മൂന്നു പേരിൽ ഒരാളാണ് അരുൺ. ഇതോടെ പിടിയിലായവരുടെ എണ്ണം ആറ് ആയി.
കേസിൽ മൂന്ന് പേരെ ഇന്ന് റിമാൻഡ് ചെയ്‌തിരുന്നു. അതേസമയം കൊലപാതകം ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
ഇന്നലെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടില്‍വെച്ച് പ്രതികള്‍ ആക്രമിച്ചത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. എന്നാൽ ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം പ്രതികൾ ആക്രമിച്ചു.
സുധീഷിന്റെ ഒരുകാൽ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു. ഗുരുതര പരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. രക്‌തം വാർന്നാണ് മരണം.
ഗുണ്ടകൾ എത്തുന്നതിന്റെയും കാൽ റോഡിലെറിയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കൂടാതെ സുധീഷിന്റെ മരണമൊഴിയുമുണ്ട്.
Most Read: സ്‌ത്രീവിരുദ്ധ പരാമര്‍ശം; സിബിഎസ്ഇ മാപ്പ് പറയണമെന്ന് സോണിയ ഗാന്ധി