വയനാട്: വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്ന് കുഞ്ഞുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃ കുടുംബത്തിനെതിരെ കേസെടുത്ത് പോലീസ്. ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജൻ, അമ്മ ബ്രാഹ്‌മിലി എന്നിവർക്കെതിരെയാണ് കൽപ്പറ്റ പോലീസ് കേസെടുത്തത്. ഇവർക്കെതിരെ ഗാർഹികപീഡനം, ആത്‍മഹത്യാപ്രേരണ, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, കേസെടുത്തതിന് പിന്നാലെ ഭർത്താവും വീട്ടുകാരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കൽപ്പറ്റ ഡിവൈഎസ്‌പി ടിഎൻ സജീവൻ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി. ദർശനയുടെ ബന്ധുക്കളിൽ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. ദർശനയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം ഭർതൃവീട്ടുകാരുടെ പീഡനം മൂലമാണെന്നാണ് യുവതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്.
ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെയാണ് ദർശന ആത്‍മഹത്യ ചെയ്‌തതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഭർത്താവും ഭർതൃ പിതാവും മകളെ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തിരുന്നതായും ദർശനയുടെ ബന്ധുക്കൾ പറഞ്ഞു. ദർശനയെ കൊണ്ട് രണ്ടു തവണ ഓംപ്രകാശ് നിർബന്ധിച്ചു ഗർഭഛിദ്രം ചെയ്യിപ്പിച്ചു. തുടർന്ന് നാല് മാസം ഗർഭിണിയായിരിക്കെ വീണ്ടും ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടതിന്റെ മനോവിഷമമാണ് ആത്‍മഹത്യയിലേക്ക് നയിച്ചതെന്നും മാതാവ് വിശാലാക്ഷി പറഞ്ഞു.
ദർശനയുടെയും മകളുടെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ കളക്‌ടർക്കും പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. കഴിഞ്ഞ 13ആം തീയതിയാണ് അഞ്ചുവയസുള്ള മകൾ ദക്ഷയുമായി ദർശന പുഴയിൽ ചാടി ജീവനൊടുക്കിയത്. ദർശന ചികിൽസയിലിരിക്കെയാണ് മരിച്ചത്. മകളുടെ മൃതദേഹം നാലാം നാളാണ് പുഴയിൽ നിന്ന് കണ്ടെടുത്തത്.
Most Read: വടക്കൻ കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ അവധി