ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമത്തിന്റെ സാധുത ഇപ്പോൾ പരിശോധിക്കുന്നില്ലെന്നും പിന്നീടാകാമെന്നും സുപ്രീംകോടതി. അക്രമരഹിതവും മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഹാനിവരുത്താത്തതും ആയ രീതിയിൽ സമരം ചെയ്യാനുള്ള അവകാശം വിനിയോഗിക്കാമെന്ന് സുപ്രീംകോടതി കർഷകരെ അറിയിച്ചു. സമരം നടത്തുന്ന കർഷകരുടെ എണ്ണം തീരുമാനിക്കുന്നത് സുപ്രീംകോടതിയല്ല, അക്കാര്യം പോലീസിന് വിടുകയാണെന്നും ചിഫ് ജസ്‌റ്റിസ് ബോബ്‌ഡെ വ്യക്‌തമാക്കി.
സമരം മറ്റുളളവരുടെ മൗലിക അവകാശത്തെയും ജീവിതത്തെയും ബാധിക്കുന്ന തരത്തിൽ ആവരുത്. പോലീസും അക്രമത്തിന്റെ വഴി ഉപയോഗിക്കരുത്. സമരത്തിന്റെ ഉദ്ദേശം നിറവേറണമെങ്കിൽ ഇരുകൂട്ടരും തമ്മിൽ സംസാരിക്കണം. വർഷങ്ങളോളം സമരം മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയില്ല. സമരം ക്രമാസമാധാനത്തിന് വിധേയമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
രാജ്യത്തെ കർഷകരുടെ സ്‌ഥിതി ഞങ്ങൾക്ക് അറിയാം. അവരോട് സഹതാപമുണ്ട്. എന്നാൽ സമരം ചെയ്യുന്ന രീതിയെ കുറിച്ചാണ് പറഞ്ഞത്. ഇരുകൂട്ടരിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി ഉണ്ടാക്കുവാനുള്ള നിർദേശത്തെ പഞ്ചാബ് സർക്കാരിന് വേണ്ടി ഹാജരായ പി ചിദംബരം പിന്തുണച്ചു. കർഷകർ ഡെൽഹിയിലേക്ക് മാർച്ചുമായി വന്നതാണെന്നും എന്നാൽ പോലീസാണ് അവരെ റോഡിൽ തടഞ്ഞതെന്നും ചിദംബരം കോടതിയെ ബോധിപ്പിച്ചു.
Read also: സർക്കാർ കെട്ടിടത്തിനെ ‘ജയ്ശ്രീറാം ഫ്‌ളക്‌സ്’ അണിയിച്ച സംഭവത്തില്‍ കേസെടുത്തു