ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്‌ബിഐയുടെ ഹരജി തള്ളി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതൽ രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ജൂൺ 30 വരെ സാവകാശം തേടിയാണ് എസ്ബിഐ ഹരജി സമർപ്പിച്ചത്.
എന്നാൽ, ഇത്രയും സാവകാശം നൽകാൻ സാധിക്കില്ലെന്ന് വ്യക്‌തമാക്കിയ കോടതി, നാളെ പ്രവൃത്തി സമയം അവസാനിക്കുന്നതിന് മുൻപ് വിവരങ്ങൾ കൈമാറണമെന്ന നിർദ്ദേശവും നൽകി. അനുവദിച്ച സമയത്തിനുള്ളിൽ ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നും ഭരണഘടനാ ബെഞ്ച് മുന്നറിയിപ്പ് നൽകി.
കോടതിയിൽ നാളെ സമർപ്പിക്കുന്ന വിവരങ്ങൾ മാർച്ച് 15ന് വൈകിട്ട് അഞ്ചുമണിക്ക് മുൻപ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. കടപ്പത്രം സംബന്ധിച്ച വിവരങ്ങൾ മുംബൈ മെയിൻ ബ്രാഞ്ചിൽ ഇല്ലേയെന്ന് കോടതി ചോദിച്ചിരുന്നു.
അതേസമയം, വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോർ ബാങ്കിങ് സിസ്‌റ്റത്തിൽ ഇല്ലെന്ന് എസ്ബിഐ അറിയിച്ചു. വിവരങ്ങൾ നൽകാൻ ഫെബ്രുവരി 15നാണ് ആവശ്യപ്പെട്ടത്. 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും കോടതി ചോദിച്ചു. ഇലക്‌ടറൽ ബോണ്ടുകൾ വഴി രാഷ്‌ട്രീയ പാർട്ടികൾക്ക് കിട്ടിയ സംഭാവനയുടെ വിവരങ്ങൾ കൈമാറാൻ എസ്ബിഐക്ക് നൽകിയ സമയം ഇന്നലെ അവസാനിച്ചിരുന്നു.
2018 ജനുവരി രണ്ടുമുതലാണ് ഇലക്‌ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ പൗരനോ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾക്കോ പലിശയില്ലാത്ത ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങാം. വ്യക്‌തികൾക്ക് ഒറ്റയ്‌ക്കോ സംഘമായോ വാങ്ങാനും സാധിക്കും. രാഷ്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് സുതാര്യമാക്കാൻ കഴിഞ്ഞ 2018ലെ പൊതുബജറ്റിലാണ് കടപ്പത്ര പദ്ധതി കേന്ദ്രം കൊണ്ടുവന്നത്. എസ്ബിഎയുടെ നിശ്‌ചിത ശാഖകളാണ് കടപ്പത്രം നൽകുക.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം