മാവേലിക്കര: കാലിലെ മുഴ കാരണം നാളുകളായി വേദനതിന്ന് ജീവിച്ച തെരുവുനായയെ ശുശ്രൂഷിക്കാൻ മന്ത്രിയുടെ ഇടപെടൽ. മാവേലിക്കര പരിയാരത്ത് കുളങ്ങരയിലാണ് സംഭവം. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേശപ്രകാരം നായയെ ശസ്‌ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.
പരിയാരത്ത് കുളങ്ങര ദേവീക്ഷേത്രത്തിന് സമീപം കാലിലെ മുഴ കാരണം കഷ്‌ടപ്പെടുന്ന നായയുടെ ദുരവസ്‌ഥ വള്ളികുന്നം പരിയാരത്ത് സരസ്വതിമഠം വീട്ടിൽ ഗംഗാദേവിയാണ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് മന്ത്രിയുടെ നിർദ്ദേശപ്രകാരം മാവേലിക്കര താലൂക്ക് വെറ്റിനറി പോളി ക്‌ളിനിക്ക് ഹോസ്‌പിറ്റലിലെ ഡോക്‌ടർമാരുടെ സംഘം സ്‌ഥലത്തെത്തി നായയെ മാവേലിക്കര വെറ്റിനറി ഹോസ്‌പിറ്റലിൽ എത്തിച്ചാണ് ശസ്‌ത്രക്രിയ നടത്തിയത്. ആരോഗ്യസ്‌ഥിതി മോശമായതിനാൽ ഭക്ഷണവും ആവശ്യമായ മരുന്നുകളും നൽകി ആരോഗ്യസ്‌ഥിതി വീണ്ടെടുത്തതിന് ശേഷമാണ് ശസ്‌ത്രക്രിയ നടത്തിയത്.
അഞ്ച് മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്‌ത്രക്രിയയിലൂടെ മൂന്ന് കിലോഗ്രാം വരുന്ന മുഴ നീക്കം ചെയ്‌തു. മാവേലിക്കര വെറ്റിനറി പോളിക്‌ളിനിക്കിലെ ഡോ.പ്രിയ ശിവറാം, ഡോ. ഹരികുമാർ, വള്ളികുന്നം വെറ്റിനറി ഹോസ്‌പിറ്റലിലെ ഡോ. ലക്ഷ്‍മി എന്നിവരാണ് ശസ്‌ത്രക്രിയ നടത്തിയത്. നായ ഡോക്‌ടർമാരുടെ പരിചരണത്തിൽ പോസ്‌റ്റ് ഓപ്പറേറ്റീവ് കെയർ യൂണിറ്റിൽ സുഖം പ്രാപിച്ച് വരികയാണ്.
Also Read: സ്‌ട്രോക്ക്; ചികിൽസ വൈകരുത്, ഓരോ നിമിഷവും അമൂല്യം