ന്യൂ ഡെല്‍ഹി : ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്‌മഹത്യയല്ല, മറിച്ച് കഴുത്ത് ഞെരിച്ചുള്ള കൊലപാതകം തന്നെയാണെന്ന് അഭിഭാഷകന്‍ വികാസ് സിംഗ്. ഇക്കാര്യം വെളിപ്പെടുത്തിയത് ഫോറന്‍സിക് ടീമിലെ അംഗമായ ഡോക്‌ടർ ആണെന്നും അദ്ദേഹം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്‌ടർ ആണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. താരത്തിന്റെ മരണത്തിന് പിന്നാലെ വന്ന ചിത്രങ്ങളില്‍ നിന്നാണ് അദ്ദേഹം ഇത് വ്യക്തമാക്കിയതെന്നും വികാസ് അഭിപ്രായപ്പെട്ടു.
സുശാന്തിന്റെ മരണം ആത്‌മഹത്യ ആണെന്ന് പോലീസ് വ്യക്തമാക്കുമ്പോഴും 200 ശതമാനവും അതൊരു കൊലപാതകം തന്നെയാണെന്ന് ഡോക്‌ടർ വ്യക്തമാക്കിയതായി അഭിഭാഷകന്‍ പറയുന്നു. സിബിഐ ഇപ്പോള്‍ കേസ് മറ്റിടങ്ങളിലേക്ക് തിരിച്ചു വിടുകയാണ്. ഇപ്പോള്‍ മയക്കുമരുന്നിന്റെ പിന്നാലെയാണ് സിബിഐ പോകുന്നത്. അന്വേഷണത്തില്‍ ഇത്തരം കാലതാമസം വരുത്തുന്നതില്‍ നിരാശനാണെന്നും അദ്ദേഹം പറഞ്ഞു.
Read also : ‘വനിതാ സ്വയം തൊഴില്‍ പദ്ധതി’യൊരുക്കി മര്‍കസ്
കഴിഞ്ഞ ജൂണ്‍ 14 നാണ് സുശാന്ത് സിംഗിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുംബൈ പോലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് സിബിഐ ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിബിഐ അന്വേഷണവും മന്ദഗതിയിലാകുകയാണെന്നും അന്വേഷണം നീങ്ങുന്നത് മറ്റിടങ്ങളിലേക്കാണെന്നും അഭിഭാഷകന്‍ വികാസ് ചൂണ്ടിക്കാട്ടി.
വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന സുശാന്ത് ആത്‌മഹത്യ ചെയ്‌തതാണെന്നാണ് മുംബൈ പോലീസ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണം. എന്നാല്‍ പിന്നീട് ഒരു മാസത്തിന് ശേഷമാണ് സുശാന്തിന്റെ പിതാവ് കെ കെ സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് സിബിഐ ക്ക് വിടാന്‍ തീരുമാനമുണ്ടായത്.
Read also : കരിപ്പൂരിന്റെ സംരക്ഷണം; ഇന്ന് എസ് വൈ എസ് പാതയോര സമരം