ജനീവ: ലോകത്ത് ഏറ്റവും കൂടുതൽ മിനിമം വേതനം നൽകുന്ന രാജ്യമാകാൻ തയാറെടുക്കുകയാണ് സ്വിറ്റ്‌സർലാൻഡ്. ഒരു മണിക്കൂർ ജോലി ചെയ്‌താൽ 23 സ്വിസ് ഫ്രാങ്ക് അതായത് ശരാശരി 1,839 രൂപ വേതനമായി നൽകാനാണ് പദ്ധതി. ദാരിദ്ര്യ നിർമാർജനം, മനുഷ്യന്റെ അന്തസിനെ ബഹുമാനിക്കുക എന്നീ കാര്യങ്ങൾ മുൻ നിർത്തിയാണ് ലോകത്തെ ഏറ്റവും ഉയർന്ന വേതനം നൽകാൻ സർക്കാർ തീരുമാനിച്ചത്.
പുതിയ വേതന പരിഷ്‌കരണത്തിന് ജനീവ ഉൾപ്പെടുന്ന മേഖലയായ കാന്റണിലെ 58 ശതമാനം വോട്ടർമാരും അനുകൂല നിലപാടാണ് എടുത്തത്. പുതുക്കിയ വേതനം നവംബർ 1 മുതൽ കാന്റണിൽ നിലവിൽ വരും. സ്വിറ്റ്സർലാൻഡിലെ ജോലി സമയം അടിസ്ഥാനമാക്കി ആഴ്‌ചയിൽ 41 മണിക്കൂർ എന്ന കണക്ക് പ്രകാരം പ്രതിമാസം 3,772 സ്വിസ് ഫ്രാങ്ക് (3,01,382 രൂപ) ആണ് ലഭിക്കുക. കോവിഡ് പശ്‌ചാത്തലത്തിൽ സമ്പദ് വ്യവസ്‌ഥയിൽ ഇടിവുണ്ടായെങ്കിലും ലോകത്തെ സമ്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് സ്വിറ്റ്സർലാൻഡ്.
ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ പത്താമത്തെ നഗരമാണ് ജനീവയെന്ന് 2020 ലെ ഇക്കണോമിക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവിടെ ഒരു കിലോ ഗ്രാം റൊട്ടിക്ക് 199 രൂപയാണ് വിലയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.