കാബൂൾ: അഫ്ഗാനിൽ ശനിയാഴ്‌ച മുതൽ ആൺകുട്ടികൾക്കുള്ള സ്‌കൂളുകൾ തുറക്കുന്നതായി റിപ്പോർട്. പുതിയ താലിബാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ പെൺകുട്ടികൾക്ക് എപ്പോൾ മുതൽ ക്ളാസിൽ എത്താൻ സാധിക്കുമെന്ന് താലിബാൻ വ്യക്‌തമാക്കിയിട്ടില്ല.
താലിബാൻ അധികാരം പിടിച്ചടക്കിയതിനു പിന്നാലെ അഫ്ഗാനിൽ ഒരു മാസത്തിലധികമായി വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഇതിനുമുൻപ് താലിബാൻ ഭരണത്തിലിരിക്കെ നടത്തിയതു പോലെ കർശന നിബന്ധനകൾ ഇക്കുറി ഉണ്ടാവില്ലെന്ന് ഇവർ വ്യക്‌തമാക്കിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയില്ലെന്നും പ്രത്യേക ക്ളാസുകളിലിരുന്ന് ഇവർക്ക് പഠിക്കാമെന്നാണ് താലിബാൻ പറഞ്ഞിരുന്നത്.
അതേസമയം രാജ്യത്തെ വനിതാ ക്ഷേമ മന്ത്രാലയം താലിബാൻ പിരിച്ചുവിട്ടു. പകരം നൻമതിൻമ മന്ത്രാലയം രൂപീകരിച്ചു. രാജ്യത്ത് നൻമ പ്രോൽസാഹിപ്പിക്കുകയും തിൻമ തടയുകയും ചെയ്യലാണ് മന്ത്രാലയത്തിന്റെ ചുമതല. ഇസ്‌ലാമിക വസ്‍ത്രധാരണം ആളുകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും രാജ്യത്ത് ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കേണ്ടതും മന്ത്രാലയത്തിന്റെ ചുമതലയാണ്. വനിതാ മന്ത്രാലയം പിരിച്ചുവിട്ടതിനു പിന്നാലെ വനിതാ ജീവനക്കാരെ പുറത്താക്കുകയും ചെയ്‌തിരുന്നു.
Read also: കർഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം