മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ വിവാദ പ്രസ്‌താവനയിൽ കേന്ദ്രമന്ത്രി നാരായൺ റാണെയെ അറസ്‌റ്റ് ചെയ്‌ത നടപടിയിൽ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാക്കൾ. താലിബാന്റേത് പോലുള്ള ഭരണമാണ് മഹാരാഷ്‌ട്രയിൽ നടക്കുന്നത് എന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
“കേന്ദ്ര മന്ത്രി നാരായണറാവു റാണെക്കെതിരെ എടുത്തത് പ്രതികാര നടപടിയാണ്. പോലീസ് സംവിധാനത്തിന്റെ ഈ അടിച്ചമർത്തലിനെ ഞാൻ ശക്‌തമായി അപലപിക്കുന്നു. ഷർജീൽ ഉസ്‌മാനി മൊക്കാട്ടും നാരായൺ റാണെയും അറസ്‌റ്റിലായി! ഇതാണ് പുതിയ ഹിന്ദുത്വം, ഇതാണ് പുതിയ മഹാരാഷ്‌ട്ര!!!”- ഫഡ്‌നാവിസ് പറഞ്ഞു. അതേസമയം, മന്ത്രിയുടെ അറസ്‌റ്റ് ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പ്രതികരിച്ചു.
ബിജെപി സംഘടിപ്പിച്ച ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തിലാണ് റാണെ ഉദ്ദവിനെതിരെ പരാമര്‍ശം നടത്തിയത്. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ദവ്, വര്‍ഷം പിന്നില്‍നിന്ന് ചോദിച്ചറിഞ്ഞെന്നും റാണെ ആരോപിച്ചിരുന്നു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണംനോക്കി അടിക്കുമായിരുന്നെന്നും റാണെ പറഞ്ഞിരുന്നു.
Most Read: അഫ്‌ഗാനിലെ യുഎസ് പൗരൻമാരെ നാട്ടിലെത്തിക്കുക പ്രഥമ ലക്ഷ്യം; കമല ഹാരിസ്