കാബൂൾ: അഫ്‌ഗാനിസ്‌ഥാനില്‍ താലിബാന്റെ പ്രതികാര നടപടികള്‍ തുടങ്ങിയതായി ഐക്യരാഷ്‌ട്ര സഭയുടെ ഇന്റലിജൻസ് റിപ്പോര്‍ട്. അമേരിക്കന്‍ സൈന്യത്തെയും നാറ്റോ സൈന്യത്തെയും സഹായിച്ചവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്താനാണ് പദ്ധതി.
ആയുധധാരികളായ താലിബാന്‍ അംഗങ്ങള്‍ അഫ്‌ഗാന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളുകളുടെ വീടുകളിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നുണ്ട്. അഫ്‌ഗാന്‍ സൈനികരെ വകവരുത്തുകയാണ് താലിബാന്റെ ഉദ്ദേശം.
അധികാരം പിടിച്ചെടുത്തപ്പോള്‍ യുദ്ധം അവസാനിച്ചെന്നും പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്നുമായിരുന്നു താലിബാന്റെ വാഗ്‌ദാനം. ഐക്യരാഷ്‌ട്ര സഭയുടെ രഹസ്യാന്വേഷണ വിഭാഗത്തിനാണ് സുപ്രധാനനീക്കം സംബന്ധിച്ച രേഖകള്‍ ലഭിച്ചത്. യുഎസ് സൈന്യം അഫ്‌ഗാനില്‍ നിന്ന് പിൻമാറിയതോടെയാണ് താലിബാന്‍ രാജ്യം നിയന്ത്രണത്തിലാക്കിയത്.
തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താലിബാന്‍ പൊതുമാപ്പ് പ്രഖ്യാപിക്കുകയും പ്രതികാര നടപടി ഉണ്ടാവില്ലെന്ന് അന്താരാഷ്‌ട്ര സമൂഹത്തിന് ഉറപ്പ് നല്‍കുകയും ചെയ്‌തിരുന്നു.
എന്നാൽ ഇതിനെയൊക്കെ കാറ്റിൽപറത്തി കഴിഞ്ഞ ദിവസം താലിബാനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവെപ്പ് നടന്നിരുന്നു. ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ല.
Read Also: രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉടനില്ല; ആരോഗ്യ മന്ത്രാലയം