ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത വർഷം മാർച്ച് മുതൽ മാത്രമേ രാജ്യത്ത് കുട്ടികൾക്ക് വാക്‌സിൻ നൽകി തുടങ്ങു. മുതിർന്നവർക്കുള്ള വാക്‌സിനേഷൻ പൂർത്തിയായ ശേഷമെ കുട്ടികളുടേത് ആരംഭിക്കേണ്ടതുള്ളൂ എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.
മുതിർന്നവർക്കുള്ള വാക്‌സിനേഷനാണ് രാജ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രാധാന്യം നൽകുന്നത്. ഈ വർഷം അവസാനത്തോടെ മുതിർന്നവർക്കുള്ള വാക്‌സിനേഷൻ രാജ്യത്ത് പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
കൂടാതെ കുട്ടികളുടെ വാക്‌സിനേഷനും ഐസിഎംആർ മുൻഗണനാ ക്രമം ഉണ്ടാകും. മറ്റ് രോഗങ്ങൾ ഉള്ള കുട്ടികൾക്കാകും ആദ്യം നൽകുക.
നിലവിലെ സാഹചര്യത്തിൽ ഡിസംബറോടെ രാജ്യത്ത് കുട്ടികൾക്കായുള്ള നാല് വാക്‌സിനുകൾക്ക് അനുമതി ലഭിക്കും. വിദേശ രാജ്യങ്ങളിൽ ഉപയോഗത്തിനായി അനുമതി ലഭിച്ച വാക്‌സിനുകൾക്കാണ് രാജ്യത്ത് ആദ്യം അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുക.
സൈഡസ് കാഡിലയുടെ കോവിഡ് വാക്‌സിന് ഓഗസ്‌റ്റ് അവസാനം അനുമതി നൽകും. 12–18 വയസിന് ഇടയിലുള്ള കുട്ടികൾക്കാകും ഈ വാക്‌സിൻ നൽകാനാകുക.
2നും 18നും ഇടയിൽ പ്രായമുള്ളവർക്ക് നൽകാനുള്ള ഭാരത് ബയോടെക്കിന്റെ വാക്‌സിന് സെപ്റ്റംബറിൽ അനുമതി ലഭിക്കും.
സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമിക്കുന്ന നോവാക്‌സിന്റെ കോവാവാക്‌സിന് ഡിസംബറിൽ ആകും അനുമതി ലഭിക്കുക. അതേസമയം ജെനോവാ ഫാർമസ്യൂട്ടിക്കൾസിന്റെ എംഎൻആർഎ വാക്‌സിന് പ്രത്യേക പരിശോധന ഇല്ലാതെയും കുട്ടികളിൽ ഉപയോഗാനുമതി നൽകും.
നാല് വാക്‌സിനുകൾ ലഭ്യമാകുന്ന മുറയ്‌ക്ക് ഇവയുടെ ലഭ്യത പൂർണമായി ഉറപ്പാക്കി മാർച്ചിൽ ആകും കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുക. അതേസമയം കുട്ടികൾക്ക് വാക്‌സിൻ നൽകാൻ വൈകുന്നത് രാജ്യത്ത് സ്‌കൂളുകൾ തുറക്കുന്നതിനെ ബാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്‌തമാക്കുന്നത്. സ്‌കൂൾ ജീവനക്കാർക്കുള്ള വാക്‌സിനേഷൻ പൂർത്തിയാകുന്ന മുറയ്‌ക്ക് സ്‌കൂളുകൾ തുറക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
Most Read: ഭീകരതയെ ന്യായീകരിക്കരുത്; യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ