കാബൂള്‍: അഫ്ഗാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രീതിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി താലിബാന്‍. പുതിയ വിദ്യാഭ്യാസനയം പ്രകാരം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളില്ലാത്ത ക്ളാസ് മുറികളില്‍ പഠിക്കാനുള്ള അനുവാദമുണ്ട്. പുതിയ താലിബാൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന അബ്‌ദുള്‍ ബാഖി ഹഖാനിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
“ഇസ്‌ലാമിക രീതിയിലുള്ള വേഷങ്ങള്‍ ധരിച്ചു വേണം വിദ്യാർഥിനികള്‍ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും എത്താൻ. ഹിജാബ് നിര്‍ബന്ധമായും ധരിക്കണം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ മുറിയിരുന്ന് പഠിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല”- ഹഖാനി പറഞ്ഞു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങളും സിലബസുകളും വിലയിരുത്തിയെന്നും, സംഗീതം പോലെയുള്ള അനിസ്‌ലാമികമായ കാര്യങ്ങളൊന്നും പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഹഖാനി പറഞ്ഞു.
തുല്യ അവകാശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സ്‍ത്രീകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ താലിബാന്‍ അടിച്ചമര്‍ത്തിയിരുന്നു. എന്നാൽ സ്‍ത്രീകളോടുള്ള തങ്ങളുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് താലിബാന്റെ വാദം.
Read also: തെറ്റ് തങ്ങളുടേത്; ‘പരസ്യ’ വിവാദത്തിൽ മാപ്പ് പറഞ്ഞ് ദി ഇന്ത്യന്‍ എക്‌സ്‌പ്രസ്