ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം അതിസങ്കീർണമായി തുടരുന്ന പശ്‌ചാത്തലത്തിൽ, പലസ്‌തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പലസ്‌തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസുമായി ഫോണിൽ സംസാരിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഗാസയിലെ ആശുപത്രിയിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. എക്‌സ് പ്ളാറ്റുഫോമിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്.
‘പലസ്‌തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസുമായി സംസാരിച്ചു. ഗാസയിൽ അൽ അഹ്‍ലി ആശുപത്രിയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്‌ഞലി അറിയിച്ചു. പലസ്‌തീൻ ജനങ്ങൾക്ക് സഹായം നൽകുന്നത് തുടരും. പ്രദേശത്ത് നിലനിൽക്കുന്ന ഭീകരവാദം, അക്രമം, അരക്ഷിതാവസ്‌ഥ തുടങ്ങിയവയിൽ ആശങ്കയുണ്ട്. ഇസ്രയേൽ-പലസ്‌തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘനാളായുള്ള നിലപാട് ആവർത്തിച്ച് വ്യക്‌തമാക്കി’- മോദി കുറിച്ചു.
ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ഇന്ത്യയും സ്വീകരിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഗാസയിൽ അൽ അഹ്‍ലി ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലിന്റെ അതിക്രമം രാജ്യ നിലപാടുകൾ മാറ്റിമറിച്ചിരുന്നു. ഗാസയെ അനുകൂലിക്കുന്ന നിലപാടുകളാണ് പല രാജ്യങ്ങളും പിന്നീട് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് പലസ്‌തീൻ പ്രസിഡണ്ടുമായി സംസാരിച്ചെന്ന് മോദിയും അറിയിച്ചിരിക്കുന്നത്.
അതേസമയം, ഗാസയിൽ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവസരം കിട്ടിയാൽ ഉടൻ തന്നെ അവരെ തിരിച്ചു കൊണ്ടിവരാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി