മലപ്പുറം: താനൂർ കസ്‌റ്റഡി മരണത്തിൽ ആരോപണ വിധേയരായ പോലീസുകാർക്ക് സസ്‌പെൻഷൻ. എട്ടു പോലീസുകാരെയാണ് അന്വേഷണ വിധേയരായി സസ്‌പെൻഡ് ചെയ്‌തത്. തൃശൂർ റേഞ്ച് ഡിഐജിയുടേതാണ് നടപടി. താനൂരിൽ പോലീസ് കസ്‌റ്റഡിയിൽ മരിച്ച താമിർ ജിഫ്രിക്ക് മർദ്ദനമേറ്റതായാണ് പ്രാഥമിക നിഗമനം. കസ്‌റ്റഡി മരണം നടന്നതായി ഇന്റലിജൻസ് റിപ്പോർട്ടുമുണ്ട്.
താമിർ ജിഫ്രിയുടെ ആമാശയത്തിൽ നിന്ന് ക്രിസ്‌റ്റൽ അടങ്ങിയ രണ്ടു പ്ളാസ്‌റ്റിക് കവറുകൾ കണ്ടെത്തിയിരുന്നു. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം. താമിറിന്റെ ശരീരത്തിൽ 13 പരിക്കുകൾ ഉണ്ടായിരുന്നതായാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ടെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കെമിക്കൽ ലാബ് റിപ്പോർട് വന്നതിന് ശേഷമേ മരണകാരണം സ്‌ഥിരീകരിക്കാൻ കഴിയൂ.
ലഹരിമരുന്ന് കേസിൽ താനൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതി തിരൂരങ്ങാടി സ്വദേശി താമിർ ജിഫ്രി, ഇന്നലെ പുലർച്ചെ 4.20ന് ആണ് താനൂർ പോലീസ് സ്‌റ്റേഷനിൽ വെച്ച് മരിച്ചത്. താമിർ ജിഫ്രി ഉൾപ്പടെ അഞ്ചുപേരെ ലഹരിയുമായി കസ്‌റ്റഡിയിൽ എടുക്കുന്നത് തിങ്കളാഴ്‌ച വൈകിട്ട് മൂന്നരയ്‌ക്കാണ്. ഇവരെ താനൂർ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചത് രാത്രി 1.45നാണ്. അതുവരെ പോലീസ് ക്വാട്ടേഴ്‌സിൽ പാർപ്പിച്ചു മർദ്ദിച്ചെന്ന ആരോപണവും ശക്‌തമാണ്.
Most Read| ഹരിയാന കലാപം; കുറ്റവാളികളെ വെറുതേ വിടില്ല- നാശനഷ്‌ടം ഈടാക്കുമെന്ന് മുഖ്യമന്ത്രി