കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക നിയമന ഇന്റർവ്യൂവിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ. ഇന്റർവ്യൂവിൽ മാർക്ക് ഇടുന്നത് യുജിസി ചട്ടങ്ങൾക്ക് എതിരായാണെന്നും ഇഷ്‌ടക്കാരെ തിരുകി കയറ്റാൻ ശ്രമം നടക്കുന്നതായും ആരോപിച്ച് നിരവധി ഉദ്യോഗാർഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മാർക്ക് പ്രകാരമുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒരു ഉദ്യോഗാർഥി വിവരാവകാശ നിയമപ്രകാരം നൽകിയ അന്വേഷണത്തിലാണ് നിയമന ക്രമക്കേട് പുറത്ത് വന്നിരിക്കുന്നത്.
ഇന്റർവ്യൂ ബോർഡിലുള്ളവർ ചർച്ച ചെയ്‌താണ് മാർക്ക് നൽകുന്നതെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് സർവകലാശാല ഉത്തരം നൽകിയത്. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന വിദഗ്‌ധരുടെ അഭിപ്രായത്തിന്റെ അടിസ്‌ഥാനത്തിൽ ബോർഡ് അംഗങ്ങൾ എല്ലാവരും ചർച്ച ചെയ്‌ത് ഐക്യകണ്‌ഠേന തീരുമാനിക്കുന്ന മാർക്കാണ് ഉദ്യോഗാർഥികൾക്ക് നൽകുന്നതെന്നാണ് സർവകലാശാലയുടെ മറുപടി. ഇതോടെ സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കം സർവകലാശാല തന്നെ സമ്മതിക്കുന്നതായും ഉദ്യോഗാർഥികൾ പരാതിപ്പെട്ടു.
വിവരാവകാശ നിയമപ്രകാരം വഴി നിരന്തരം ആവശ്യപ്പെട്ടിട്ടും അധ്യാപക നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സർവകലാശാല നൽകാൻ തയ്യാറാവുന്നില്ലെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. എന്നാൽ, നിയമനം സംബന്ധിച്ച കേസുകൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സാഹചര്യത്തിൽ നിലവിൽ പ്രതികരിക്കാൻ സാധിക്കില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. ജനുവരി 30 ന് സിൻഡിക്കേറ്റ് യോഗത്തിലാണ് 16 പഠന വകുപ്പുകളിൽ 43 നിയമനങ്ങൾ അംഗീകരിച്ചത്.
Read Also: കാലാവസ്‌ഥാ വ്യതിയാനം; കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷകർ