മലപ്പുറം: താനൂരിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫാണ് (53) താനൂർ പോലീസിന്റെ പിടിയിലായത്. ലീഗിന്റെ സംഘടനയായ കെഎസ്‌ടിയു നേതാവാണ് അഷ്‌റഫ്. ഇത് മൂന്നാം തവണയാണ് ഇയാൾ പോക്‌സോ കേസിൽ അറസ്‌റ്റിലാകുന്നത്.
ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് താനൂർ പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പ്രൈമറി സ്‌കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ അറസ്‌റ്റിലായത്. കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിലും പരാതി നൽകി. കുട്ടിയുടെ മൊഴി എടുത്ത ശേഷമാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
മുൻപ് നെടുവ സ്‌കൂളിൽ അധ്യാപകനായിരിക്കെ ഇയാൾ അമ്പതോളം വിദ്യാർഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് വൻ വിവാദമായിരുന്നു. തുടർന്ന് ഡിവൈഎഫ്‌ഐയും രക്ഷിതാക്കളും പ്രക്ഷോഭവുമായി രംഗത്തെത്തിയതോടെയാണ് ജില്ലാ പോലീസ് മേധാവി നേരിട്ടെത്തി ഇയാളെ അറസ്‌റ്റ് ചെയ്‌തത്. പിന്നീട് മറ്റൊരു പോക്‌സോ കേസിലും ഇയാൾ അറസ്‌റ്റിലായി.
Most Read: വാക്‌സിൻ എടുത്തവരുടെ മരണം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്