കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരത്തിൽ യാത്രക്കാരെ വലക്കുന്ന ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം. വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടുള്ള ഗതാഗത നിയന്ത്രണം നടപ്പാക്കിയതോടെ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങി കിടക്കുന്ന അവസ്‌ഥക്ക് മാറ്റം വന്നു. ക്രമീകരണം കൃത്യമായി നടപ്പാക്കാന്‍ കൂടുതല്‍ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
ഒരു മാസത്തിലധികമായി വാഹന യാത്രക്കാരെ വലച്ച ഗതാഗതക്കുരുക്കിനാണ് താല്‍ക്കാലികമായെങ്കിലും പരിഹാരം ആയത്. കൊയിലാണ്ടി നഗരം കടക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ കളക്‌ടറുടെ നിര്‍ദേശപ്രകാരമാണ് നഗരസഭാ അധികൃതര്‍ നിയന്ത്രണം നടപ്പാക്കിയത്.
വടകരയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങള്‍ ആനക്കുളത്ത് നിന്ന് മുചുകുന്ന് റോഡ് വഴിയെത്തി ചെങ്ങോട്ട് കാവിലെത്തി ദേശീയപായിലൂടെ യാത്ര തുടരും. കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്കുള്ള ചെറുവാഹനങ്ങള്‍ പതിനാലാം മൈലില്‍ നിന്ന് തിരിഞ്ഞ് ബീച്ച് റോഡിലൂടെ ട്രാഫിക് പോലീസ് സ്‌റ്റേഷന് സമീപമെത്തി ദേശീയപാതയിലൂടെ തുടര്‍ യാത്ര നടത്തും. ഗതാഗതക്കുരുക്ക് ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വാഹനം ഓടിക്കുന്നവരും യാത്രക്കാരും.
ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി തറയോട് പാകലും നടപ്പാത നിര്‍മിക്കുന്ന ജോലികളുമാണ് പുരോഗമിക്കുന്നത്. 20 ദിവസത്തിനകം പണി പൂര്‍ത്തിയാക്കി ഗതാഗതം പുനസ്‌ഥാപിക്കുന്നതിനാണ് ശ്രമം.
Malabar News: സ്വര്‍ണ്ണവേട്ട; കരിപ്പൂരില്‍ ട്രോളി ബാഗിലും, എമര്‍ജന്‍സി ലൈറ്റിലും സ്വര്‍ണ്ണം