ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഇന്നലെയുണ്ടായ ഭീകരാക്രമത്തിൽ പരിക്കേറ്റ ഒരു പോലീസുകാരൻ കൂടി മരിച്ചു. രണ്ട് പോലീസുകാരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം വിഘടനവാദ ഗ്രൂപ്പായ കശ്‌മീർ ടൈഗേഴ്‌സ് ഏറ്റെടുത്തിരുന്നു. ഭീകര സംഘടനയായ ജയ്ഷാ മുഹമ്മദിന്റെ ഉപ ഗ്രൂപ്പാണ് കശ്‌മീർ ടൈഗേഴ്‌സ്.
ശ്രീനഗറിലെ സേവാഭവനിൽ പോലീസ് ക്യാംപിന് നേരെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പോലീസുകാർ വീരമൃത്യു വരിക്കുകയും 14ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പ്രദേശത്ത് ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
ആക്രമണം സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി തേടി. വീരമൃത്യു വരിച്ച പോലീസുകാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ആക്രമണത്തെ അപലപിച്ച് ജമ്മു കശ്‌മീർ ലഫ്.ഗവർണർ മനോജ് സിൻഹ രംഗത്തെത്തിയിരുന്നു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: ഒമൈക്രോൺ; ഇന്ത്യയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും, ബൂസ്‌റ്റർ ഡോസ് തീരുമാനം വൈകുന്നു