ന്യൂഡെൽഹി: യുകെയിൽ ലോകത്തെ ആദ്യത്തെ ഒമൈക്രോൺ മരണം റിപ്പോർട് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിലും അതീവ ജാഗ്രത. ഒമൈക്രോൺ ബാധ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ കേരളം ഉൾപ്പടെ പത്ത് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. രാത്രികാല കർഫ്യു, വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രനിർദ്ദേശം.
ഇതിനിടെ, രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം നാൽപതായി ഉയർന്നു. മഹാരാഷ്‌ട്രയിൽ പുതുതായി രണ്ടുകേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെയാണ് മൊത്തം രോഗികളുടെ എണ്ണം നാൽപതായി ഉയർന്നത്. രോഗികളിൽ ആർക്കും ഇതുവരെ ഗുരുതരമായ പ്രശ്‌നങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല. ബൂസ്‌റ്റർ ഡോസ് വാക്‌സിൻ നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വിദഗ്‌ധ സമിതി ചർച്ച തുടരുകയാണെന്നാണ് ആരോഗ്യമന്ത്രാലയം ആവർത്തിക്കുന്നത്.
അതേസമയം, കേരളത്തിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കോവിഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഒമൈക്രോൺ വകഭേദം സംശയിക്കുന്ന കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് കിട്ടിയേക്കും. ഒമൈക്രോൺ സ്‌ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയ്‌ക്കും അമ്മയ്‌ക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഒമൈക്രോൺ വകഭേദമാണോ എന്നറിയാൻ അയച്ച ഇവരുടെ സാമ്പിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
Also Read: കോവിഡ് പ്രതിസന്ധി മറികടക്കാൻ ഗോവ; തിരിച്ചുവരവിന്റെ പാതയിൽ ടൂറിസം മേഖല