ശ്രീനഗര്‍: തീവ്രവാദ ഫണ്ടിംഗ് സ്രോതസുകള്‍ കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി കശ്‌മീരിൽ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. എന്‍ജിഒ ഓഫീസുകള്‍, പത്ര പ്രവര്‍ത്തകരുടെ വീടുകള്‍, ഓഫീസുകള്‍ എന്നിവയും റെയ്ഡ് ചെയ്യപ്പെട്ട സ്‌ഥലങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ജമ്മു കശ്‌മീരിലെ പത്തിടങ്ങളിലും ബെംഗളൂരുവിലെ ഒരിടത്തുമാണ് ബുധനാഴ്‌ച രാവിലെ റെയ്ഡ് നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നും വന്‍ തോതില്‍ ഹവാല ഇടപാടുകളിലൂടെ തീവ്രവാദ സംഘടനകള്‍ക്ക് പണമെത്തുന്നു എന്ന് കണ്ടെത്തിയതായി എന്‍ഐഎ അറിയിച്ചിരുന്നു. വ്യവസായ, മതപരമായ ആവശ്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ , മറ്റു സാമൂഹ്യ സംഘടനകള്‍ എന്നിവ വഴിയാണ് രാജ്യത്ത് തീവ്രവാദ ഫണ്ടിംഗ് നടക്കുന്നതെന്നും എന്‍ഐഎ ആരോപിച്ചിരുന്നു.
കശ്‌മീരിലെ പ്രമുഖ എന്‍ജിഒ യൂണിയന്‍ ഭാരവാഹിയായ ഖുറാം പര്‍വേസ്, പത്ര പ്രവര്‍ത്തകരായ പര്‍വൈസ് ബുഖാരി, ഗൗഹര്‍ ഗീലാനി എന്നിവരുടെ വീടുകളും റെയ്ഡ് ചെയ്‌തതായാണ് സൂചനകള്‍.
ശ്രീനഗറിലാണ് ഏറ്റവും കൂടുതല്‍ ഇടങ്ങളില്‍ റെയ്ഡ് നടന്നത്. ജമ്മു കശ്‌മീർ പോലീസിന്റെയും, പാരാമിലിട്ടറി സേനയുടെയും സഹായത്തോടെ ആയിരുന്നു റെയ്ഡ് സംഘടിപ്പിച്ചത്.
റെയ്ഡ് നടത്തിയ എന്‍ഐഎ നടപടിക്ക് എതിരെ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്‌തി രംഗത്ത് വന്നു. മനുഷ്യാവകാശ പ്രവര്‍ത്തര്‍ക്കും മറ്റുള്ളവര്‍ക്കും എതിരെ എന്‍ഐഎ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും, എന്‍ഐഎ ബിജെപി സര്‍ക്കാരിന്റെ കളിപ്പാവയാണെന്നും അവര്‍ ആരോപിച്ചു.
Read Also: മഹാരാഷ്‌ട്രയിലെ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലത്തിന്