മലപ്പുറം: കഴിഞ്ഞ മൂന്ന് മാസങ്ങളായി മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ രാത്രികളില്‍ മോക്ഷണം നടത്തിയിരുന്നയാള്‍ പിടിയില്‍. അര്‍ധ രാത്രികളില്‍ മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്ന ഒഴൂര്‍ കുട്ടിയമാക്കാനകത്തു വീട്ടില്‍ ഷാജഹാനാ(55)ണ് പിടിയിലായത്.
മൂന്നുമാസക്കാലമായി പോലീസിനെ ഏറെ വലച്ചിരുന്ന ഇയാളെ താനൂര്‍ പോലീസിലെ പ്രത്യേകാന്വേഷണ സംഘം തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നാണ് കസ്‌റ്റഡിയിലെടുത്തത്. 2020 ഒക്‌ടോബർ മുതലാണ് താനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വട്ടത്താണി, മഞ്ഞളാംപടി, പത്തമ്പാട്, മൂച്ചിക്കല്‍, മീനടത്തൂര്‍, താനാളൂര്‍ ഭാഗങ്ങളില്‍ ഇയാള്‍ മുഖം മറച്ച്, ഷര്‍ട്ട് ധരിക്കാതെ, ബാഗ് തോളില്‍ തൂക്കി കൈയില്‍ ആയുധവുമായി സ്‌ഥിരമായി രാത്രി കറങ്ങി നടന്നത്.
ഈ കാഴ്‌ച പലയിടങ്ങളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിയാനായില്ല. കടകളുടെ പൂട്ടുകള്‍ തകര്‍ക്കുക, സിസിടിവി ക്യാമറകള്‍ തകര്‍ക്കുക, വീടുകളുടെ വാതിലുകളും ഗ്രില്ലുകളും പൊളിക്കുക എന്നിങ്ങനെ ദിവസവും വിവിധ സംഭവങ്ങളുണ്ടായത് നാട്ടുകാരെയും പോലീസിനെയും ബുദ്ധിമുട്ടിലാക്കിയിരുന്നു. ഒക്‌ടോബർ 15 മുതല്‍ ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
താനൂര്‍ പോലീസ് ഇന്‍സ്‌പെക്‌ടർ പ്രമോദ്, എസ്‌ഐ ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ സലേഷ്, സബറുദ്ധീന്‍ എന്നിവരും നാട്ടുകാരും ട്രോമാകെയര്‍ വോളന്റിയര്‍മാരും കള്ളനെ പിടിക്കാനായി കാത്തിരുന്നു. മഫ്‌തിയിലും യൂണിഫോമിലുമായി രാത്രി മുഴുവന്‍ പട്രോളിങ് നടത്തി. പല സ്‌ഥലത്തും കള്ളനെ കണ്ടുവെങ്കിലും എല്ലാവരെയും കബളിപ്പിച്ച് അതിവിദഗ്‌ധമായി ഇയാള്‍ രക്ഷപ്പെട്ടു. ഒപ്പം മോഷണവും തുടര്‍ന്നു.
കളവുപോയ ഒരു മൊബൈല്‍ ഫോണില്‍ നിന്ന് ആന്ധ്രപ്രദേശില്‍ വെച്ച് ഒരു ഫോണ്‍കാള്‍ പോയതായി സൈബര്‍ സെല്‍ വഴി കണ്ടെത്തിയതാണ് അന്വേഷണത്തില്‍ തുമ്പായത്. മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും മാറിമാറി ഉപയോഗിച്ചാണ് പ്രതി പോലീസിനെ കബളിപ്പിച്ചിരുന്നത്. 55 വയസിനിടെ 27 വര്‍ഷം പല മോഷണക്കേസുകളിലായി ഇയാള്‍ ജയിലിലായിരുന്നു.
Malabar News: വെങ്ങളം- അഴിയൂര്‍ ആറുവരിപാത നിര്‍മാണം; കരാര്‍ അദാനിക്ക്