മനാമ: ഇറാഖിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം നാളെ കോഴിക്കോടെത്തും. ഒരു മാസത്തോളം നീണ്ട സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകളുടെ ഫലമായാണ് ഒടുവിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. അൽ നജം അൽ ഷമാലി ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശി അതുൽ രാജ് (28) ജൂലൈ 14നാണ് തീപിടുത്തത്തിൽ മരണപ്പെട്ടത്. നാല് ഇറാഖികൾ ഉൾപ്പെടെ അഞ്ച് പേരാണ് ഈ അപകടത്തിൽ കൊല്ലപ്പെട്ടത്.
ഈ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതോടെ മൃതദേഹം വിട്ടുകിട്ടാൻ വൈകുകയായിരുന്നു. ബസ്‌റ ഫോറൻസിക് ഡിപ്പാർട്മെന്റ് ലാബിലാണ് അന്വേഷണ നടപടികളുടെ ഭാഗമായി മൃതദേഹം സൂക്ഷിച്ചിരുന്നത്. അതുലിന്റെ വീട്ടുകാരുടെ അഭ്യർഥനയെ തുടർന്ന് പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോ-ഓർഡിനേറ്റർ അമൽദേവ് എന്നിവർ കുടുംബത്തിന് സഹായവുമായി എത്തി.
ഇവരുടെ ഇടപെടലിന്റെ ഭാഗമായി ഇറാഖിലെ ഇന്ത്യൻ എംബസി മുഖേന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന് അതുൽ രാജിന്റെ മാതാവ് ജയന്തി ഇറാഖിലെ ഇന്ത്യൻ എംബസിയിലേക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചു. പിന്നീട് ഏറെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് വ്യാഴാഴ്‌ച മൃതദേഹം ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്ക് അയച്ചത്. ഇത് സംബന്ധിച്ച അറിയിപ്പ് സുധീർ തിരുനിലത്തിന് ഇന്ത്യൻ എംബസിയിൽ നിന്ന് ലഭിച്ചിരുന്നു.
ഇന്ന് രാവിലെ ഡെൽഹിയിൽ എത്തുന്ന മൃതദേഹം ഞായറാഴ്‌ച പകൽ 8.45ഓടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കോഴിക്കോട് നിന്നും മൃതദേഹം ജൻമനാടായ കൊയിലാണ്ടിയിൽ എത്തിക്കാൻ നോർക്ക ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയതായി സുധീർ തിരുനിലത്ത് അറിയിച്ചു.
Read Also: ‘അഫ്‌ഗാനിലേത് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യം’; ജോ ബൈഡൻ