മഞ്ചേരി: വിഷം കഴിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പരാതി. മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരാണ് വിഷം കഴിച്ചയാളുടെ മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. തുടർന്ന് ആശുപത്രിയുടെ പിഴവ് മനസിലാക്കിയ പോലീസ് വിഷയത്തിൽ ഇടപെടുകയും സംസ്‌കാര ചടങ്ങുകൾക്കിടെ മൃതദേഹം ഏറ്റെടുത്ത് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.
പാണ്ടിക്കാട് തച്ചിങ്ങനാടം സ്വദേശിനി പള്ളിക്കരത്തൊടി കുഞ്ഞമ്മയുടെ മൃതദേഹമാണ് പോസ്‌റ്റുമോർട്ടമില്ലാതെ ആശുപത്രിയിൽ നിന്ന് വിട്ടുകൊടുത്തത്. കഴിഞ്ഞ മാസം 29ന് വിഷം കഴിച്ച് ചികിൽസയിൽ ആയിരുന്ന കുഞ്ഞമ്മ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. 11 മണിയോടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്‌തു.
വീട്ടിലെത്തിച്ച മൃതദേഹം അന്ത്യകർമങ്ങൾ നടത്തുന്നതിനിടെയാണ് ആശുപത്രിയിൽ നിന്ന് വിളിച്ച് മൃതദേഹം തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. അൽപ്പസമയത്തിനകം പോലീസും സ്‌ഥലത്തെത്തി. തുടർന്ന് മൃതദേഹം ഏറ്റെടുത്ത് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്‌തു. ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വീഴ്‌ചയാണ് മൃതദേഹം പോസ്‌റ്റുമോർട്ടം നടത്താതെ വിട്ടുകൊടുക്കാൻ കരണമെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Most Read: കുനൂർ ഹെലികോപ്‌ടർ അപകടം; അന്വേഷണ റിപ്പോർട് കൈമാറി