കണ്ണൂർ: സംസ്‌ഥാനത്ത് കോലീബി സഖ്യം വലിയ തോതിൽ വ്യാപിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുകയാണ്. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത് എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ചില മണ്ഡലങ്ങളില്‍ ഒതുങ്ങി നിന്നിരുന്നത് ഇപ്പോള്‍ വലിയ തോതില്‍ വ്യാപിക്കുകയാണ്. ഇത് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന ധാരണ എന്നതിലുപരി കേരളം ഇപ്പോള്‍ ആര്‍ജിച്ചിരിക്കുന്ന നേട്ടങ്ങള്‍ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെ ആണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെ ആരോപിച്ചു.
യുഡിഎഫും ബിജെപിയും പരസ്‌പര ധാരണയിലാണ് ഇതുവരെ കാര്യങ്ങള്‍ നീക്കിയതെന്ന് ഇപ്പോഴത്തെ സംഭവഗതികള്‍ പരിശോധിച്ചാല്‍ വ്യക്‌തമാകും. സംസ്‌ഥാനത്ത് ഇത്തരമൊരു ധാരണ വേണമെന്നും ഒരു തരത്തിലുള്ള അസ്വാരസ്യവും ഉണ്ടാകരുതെന്നും നേരത്തെ തന്നെ രണ്ട് നേതൃത്വങ്ങളും തീരുമാനിച്ചിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍. അതിന്റെ ഒരു ഉദാഹരണമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച് പ്രക്ഷോഭം നടത്താമെന്ന സര്‍ക്കാര്‍ നിർദേശം കോണ്‍ഗ്രസും യുഡിഎഫും തള്ളിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി എംഎൽഎ ഒ രാജഗോപാല്‍ പറഞ്ഞത് പ്രാദേശികമായി നീക്കുപോക്കുകള്‍ ഉണ്ടാക്കുന്നത് ഇനിയും വേണമെന്നതാണ്. ഇതിന്റെ ഭാഗമായി ബിജെപിക്കാണ് ഗുണമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞതവണ നേമം വിജയിച്ചുവരാന്‍ ബിജെപിക്ക് സാധിച്ചു. ബിജെപിക്ക് അതിന് വിഷമമുണ്ടായില്ല. തൊട്ടപ്പുറത്തെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്‌ഥാനാർഥിയെ വിജയിപ്പിക്കാന്‍ വോട്ട് നല്‍കിയാല്‍ മതിയായിരുന്നു എന്നും മുഖ്യമന്ത്രി ആരോപിച്ചു.
ആദ്യമായി നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സഹായത്തോടെ ബിജെപിക്ക് കഴിയുക എന്നത്, രാജഗോപാല്‍ പറഞ്ഞതുപോലെ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കിയ കാര്യമാണ്. മുസ്‌ലിം ലീഗ് സ്‌ഥാനാർഥി കെഎന്‍എ ഖാദര്‍ ജയിച്ചുവരണം എന്ന് ബിജെപി ആശീര്‍വാദത്തോടെ പരസ്യമായി സംസാരിക്കുന്നു. ഇത് ലീഗിന്റെയോ യുഡിഎഫിന്റെയോ ഗുണത്തിന് വേണ്ടിയല്ല. ലീഗിന് നല്ല സ്വാധീനമുള്ള മണ്ഡലത്തില്‍ കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു എന്നതാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം കേന്ദ്രം പൂട്ടിട്ടത് 2731 ട്വിറ്റര്‍, 1717 ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക്