പാലക്കാട്: മയക്കുമരുന്ന് കടത്ത് കേസിൽ കസ്‌റ്റഡിയിലെടുത്ത പ്രതിയുടെ മരണം തൂങ്ങിമരണം തന്നെയെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ഇടുക്കി സ്വദേശിയായ ഷോജോ ജോണിനെ (55) പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടുകിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിലാണ് ഷോജോയെ വീട്ടിൽ നിന്ന് എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തത്. തുടർന്ന് രാവിലെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടുകയും ചെയ്‌തിരുന്നു.
എന്നാൽ, ഷോജോയുടെത് തൂങ്ങിമരണം തന്നെയാണെന്ന പ്രാഥമിക നിഗമനമാണ് ക്രൈം ബ്രാഞ്ച് പങ്കുവെക്കുന്നത്. പോസ്‌റ്റുമോർട്ടത്തിൽ കണ്ടത് തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങൾ ആണെന്നും ശരീരത്തിൽ മറ്റു മുറിപ്പാടുകളോ മർദ്ദനമേറ്റ പാടുകളോ ഇല്ലെന്നും, സിസിടിവി പരിശോധിച്ചതിലും മറ്റു ദുരൂഹതയില്ലെന്നും ജില്ലാ ക്രൈം ബ്രാഞ്ച് അറിയിച്ചു.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്