ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 12 ആയതായി സംസ്‌ഥാന റവന്യൂ, ദുരന്തനിവാരണ മന്ത്രി കെകെഎസ്‌എസ്‌ആർ രാമചന്ദ്രൻ അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ സർക്കാർ സജ്‌ജമാണ്. നിലവിൽ എൻഡിആർഎഫിന്റെ 11 ടീമുകളെയും സംസ്‌ഥാന ദുരന്തനിവാരണ സേനയുടെ 7 ടീമുകളെയും വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചെന്നൈയിൽ നിലവിൽ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് തുടരുകയാണ്. വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. കൂടാതെ ഒരാഴ്‌ചക്കുള്ളിൽ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സ്വമേധയാ കേസെടുക്കുമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം, തമിഴ്‌നാട്ടിൽ അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 10, 11, 12 എന്നീ തീയതികളിലാണ് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 16 ജില്ലകളിൽ റെഡ് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്.
കടലൂർ, രാമനാഥപുരം, ശിവഗംഗ, പുതുക്കോട്ട, തഞ്ചാവൂർ തുടങ്ങിയ 10 തീരദേശ ജില്ലകളിലാണ് നാളെ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവണ്ണാമലൈ, വിഴിപ്പുരം എന്നീ ജില്ലകളിൽ 11, 12 തീയതികളിലും റെഡ് അലർട് പ്രഖ്യാപിച്ചു. റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ ജില്ലകളിലെ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ അവധി ആയിരിക്കും.
Also Read: സിംഗുവിൽ സമരവേദിക്കരികെ കർഷകൻ മരിച്ച നിലയിൽ