കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്‌ജന ഷാജൻ , ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഷിഖ് എന്നിവരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ഡ്രൈവർ അബ്‌ദുൾ റഹ്‌മാൻ അറസ്‌റ്റിൽ. വാഹനമോടിച്ച ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് സ്‌ഥിരീകരിച്ചു.
കൂട്ടുകാർ വിലക്കിയിട്ടും ഇയാൾ വാഹനം ഓടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തൃശൂർ മാള സ്വദേശിയായ അബ്‌ദുൾ റഹ്‌മാനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ദേശീയപാതയില്‍ നാടിനെ നടുക്കിയ അപകടമുണ്ടായത്.
ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അൻസിയും അഞ്‌ജനയും സംഭവസ്‌ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷിഖ് ഇന്നലെ രാത്രിയാണ് മരിച്ചത്.
വൈറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. അബ്‌ദുൾ റഹ്‌മാൻ നിലവിൽ ചികിൽസയിൽ കഴിയുകയാണ്.
Also Read: ചർച്ച വിജയം; സമരം അവസാനിപ്പിച്ച് ഗവേഷക വിദ്യാർഥിനി